ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്; എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി
Mail This Article
തിരുവനന്തപുരം ∙ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ശൂരനാട് രാജശേഖരനെയാണ് പരാജയപ്പെടുത്തിയത് (96–40). എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.
ആകെ 137 പേരാണ് വോട്ടു ചെയ്തത്. എൽഡിഎഫിലെ ടി.പി.രാമകൃഷ്ണൻ, പി.മമ്മിക്കുട്ടി എന്നിവർ കോവിഡ് ബാധിതരായതിനാൽ വോട്ടു ചെയ്യാൻ എത്തിയില്ല. ചികിത്സയിൽ കഴിയുന്ന യുഡിഎഫിലെ പി.ടി.തോമസും വോട്ടു ചെയ്തില്ല. കോവിഡ് ബാധിതനായ മാണി സി.കാപ്പൻ പിപിഇ കിറ്റണിഞ്ഞ് ഏറ്റവും ഒടുവിൽ വോട്ടു ചെയ്തു.
5 മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ പൂർത്തിയായതോടെ വരാണാധികാരിയായ നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർ ഫലം പ്രഖ്യാപിച്ചു. ഹാളിലുണ്ടായിരുന്ന ജോസ് കെ മാണിയെ ഭരണ–പ്രതിപക്ഷങ്ങൾ അനുമോദിച്ചു.
കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമായതോടെ കഴിഞ്ഞ ജനുവരി 11ന് ജോസ് കെ.മാണി തന്നെ രാജിവച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇതോടെ ഒരേ കാലയളവിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും രാജ്യസഭാംഗമായി അദ്ദേഹം മാറി. 2024 ജൂലൈ 1 വരെ കാലാവധിയുണ്ട്.
English Summary: Jose K Mani elected as Rajya sabha member