ADVERTISEMENT

തിരുവനന്തപുരം ∙ പതിനായിരം പേർക്കു ജോലിയുമായി പുതുവർഷം തുടങ്ങാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 15 മുതൽ ജനുവരി 18 വരെ 14 ജില്ലകളിൽ തൊഴിൽ മേളകൾ നടത്തും.

രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിൽദാതാക്കളെ കേരളത്തിലെത്തിക്കും. രാജ്യാന്തര തൊഴിൽ പ്ലാറ്റ്ഫോം ആയ മോൺസ്റ്റർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. തൊഴിൽ പ്ലാറ്റ്ഫോം ഫ്രീലാൻസർ ഉൾപ്പെടെ സ്ഥാപനങ്ങളുമായി ഉടൻ ധാരണയിലെത്തും.

സർക്കാർ പ്രഖ്യാപിച്ച ‘5 വർഷത്തിനകം 20 ലക്ഷം പേർക്കു തൊഴിൽ’ പദ്ധതി ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപ് 10,000 പേർക്കെങ്കിലും ജോലി നൽകി വിശ്വാസ്യത നേടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണു തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗം 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന പദ്ധതി തത്വത്തിൽ അംഗീകരിച്ചിരുന്നു. 

5 വർഷം കൊണ്ട് 5000 കോടി രൂപയാണു പദ്ധതി ചെലവു കണക്കാക്കിയിരിക്കുന്നത്. 1500 കോടി രൂപ പ്ലാനിങ് ഫണ്ട് ആയി മാറ്റിവച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ 2000 കോടി രൂപ കിഫ്ബിയിൽ നിന്നും 1500 കോടി രൂപ ലോകബാങ്ക്, എഡിബി എന്നിവിടങ്ങളിൽ നിന്നും വായ്പയെടുക്കും.

കോർപറേറ്റുകൾ ചെയ്യേണ്ട നൈപുണ്യ പരിശീലനം സർക്കാർ ചെലവിൽ നടത്തണോ എന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്ന പശ്ചാത്തലത്തിലാണു തൊഴിൽ മേള നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചതെന്നാണു സൂചന. പദ്ധതിയുടെ ഘടനയിൽ മാറ്റം വേണമെന്ന് ആസൂത്രണ ബോർഡും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Kerala to organize job fests in 14 districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com