ADVERTISEMENT

കൊച്ചി∙ മിസ് കേരള ജേതാക്കളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് നിർണായക വിവരങ്ങൾ കണ്ടെടുത്തു. ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിൽ നിന്നു ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഡിജെ, റേവ് പാർട്ടികളുടെയും ഇതിൽ പങ്കെടുത്തവരുടെയും ദൃശ്യങ്ങൾ ലഭിച്ചു. സൈജു തങ്കച്ചൻ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാർട്ടികൾക്കു ശേഷമുള്ള ആഫ്റ്റർ പാർട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നൽകുന്നയാളുമാണു സൈജുവെന്ന കണ്ടെത്തൽ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങൾ.

പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജുവിന്റെ കോൾ റെക്കോഡുകൾ, വാട്സാപ് ചാറ്റുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയിൽ സൈജു പിന്തുടർന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാൽ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാൻ ഇവർ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലിൽ ലഭിച്ചു.

സൈജു തങ്കച്ചൻ മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽനിന്ന് ഡിജെ പാർട്ടികൾക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കർ, മദ്യം അളക്കുന്ന പാത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണു പൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

 

English Summary: Kochi models death case, investigation against Saiju 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com