നിശാപാർട്ടിയിൽ വരുന്നവരെ വശത്താക്കൽ സൈജുവിന്റെ പതിവ്; മോഡലുകൾക്ക് ഭീഷണി
Mail This Article
കൊച്ചി ∙ യുവാക്കൾക്കു ലഹരിമരുന്നു നൽകി കുറ്റകൃതൃങ്ങൾക്കു പ്രേരണ നൽകുന്നവരുടെ സ്വഭാവമാണു വാഹനാപകടത്തിൽ മോഡലുകൾ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി സൈജു എം.തങ്കച്ചൻ പ്രകടിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾക്കെതിരെ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യും. സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലിൽ റെക്കോർഡ് ചെയ്തു സൂക്ഷിച്ച് ബ്ലാക്മെയിൽ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സൈജു പങ്കാളിയായ റാക്കറ്റിനെ ഭയന്നു പലരും പരാതി നൽകാൻ പോലും തയാറായിട്ടില്ല.
നിശാപാർട്ടികളിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗിക്കുന്നതും സൈജുവിന്റെ പതിവായിരുന്നു. ഇതിനായുള്ള ശ്രമത്തെ എതിർത്തതാണു മിസ് കേരള മുൻ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയിൽ കാറിൽ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഒക്ടോബർ 31നു രാത്രി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാർട്ടി അവസാനിക്കും മുൻപ് ഇവർ കാറിൽ പുറത്തേക്കു പോയത്. ഇവരെ പിന്തുടർന്ന സൈജു കുണ്ടന്നൂരിനു സമീപം കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിൻതുടർന്നപ്പോഴാണു കാറിന്റെ വേഗം വർധിപ്പിച്ചതെന്നു മോഡലുകൾ സഞ്ചരിച്ച കാറോടിച്ചിരുന്ന അബ്ദുൽ റഹ്മാൻ മൊഴി നൽകിയിട്ടുണ്ട്.
ഒരുമിച്ചു ചോദ്യം ചെയ്യാനായില്ല
∙ സൈജു തങ്കച്ചൻ, നമ്പർ 18 ഹോട്ടൽ ഉടമ റോയ് എന്നിവരെ ഒരുമിച്ചു ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. വിദഗ്ധ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച റോയിയെ ഡിസ്ചാർജ് ചെയ്യാത്തതാണ് കാരണം. ചോദ്യം ചെയ്യലിനിടയിൽ അസ്വസ്ഥത പ്രകടിപ്പിച്ച സൈജുവിനെയും ഇന്നലെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. ഇന്ന് ഉച്ചയ്ക്ക് ഒരുമണി വരെയാണു സൈജുവിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയിട്ടുള്ളത്.
English Summary: Models death; Police investigation on Saiju Thankachan reveals drug links