വരവിൽ കവിഞ്ഞ സ്വത്ത്: മുൻ എസ്പിയെ ചോദ്യം ചെയ്തു
Mail This Article
കൊച്ചി∙ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന വിജിലൻസ് കേസിൽ ഇടുക്കി റിട്ട. എസ്പി കെ.ബി. വേണുഗോപാലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിൽ ഇതു രണ്ടാം തവണയാണു വേണുഗോപാലിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ 24നാണ് ആദ്യം ചോദ്യം ചെയ്തത്. അന്നു നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളിൽ കൂടുതൽ വിശദീകരണം തേടിയാണ് ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടു മണിക്കൂർ നീണ്ടു. വേണുഗോപാലിന്റെ ഭാര്യയുടെ ബാങ്ക് ലോക്കർ വിജിലൻസ് പരിശോധിച്ചു മുദ്ര വച്ചിരുന്നു. ലോക്കറിലെ സ്വർണം മാറ്റി മുക്കുപണ്ടം പകരം വച്ചതായുള്ള സംശയം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇന്നലത്തെ ചോദ്യം ചെയ്യലിലും കഴിഞ്ഞിട്ടില്ല. വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും.
വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത 57 രേഖകളുടെ ഒത്തുനോക്കലും പൂർത്തിയാക്കിയിട്ടില്ല. ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ഇതിൽ അധികവും. ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതികൾ അന്വേഷിക്കുന്ന എറണാകുളം വിജിലൻസ് സ്പെഷൽ സെല്ലിനാണ് ഈ കേസിന്റെ അന്വേഷണ ചുമതല.
English Summary: Former SP interrogated