12 വർഷം മുൻപ് പാതിവഴിയിൽ വീണു; ഷിബു തളരില്ല, കൂട്ടിന് സോണിയയുണ്ട്
Mail This Article
ചേർപ്പ് (തൃശൂർ) ∙ ജീവിതത്തിന്റെ പാതിവഴിയിൽ വീണുപോയ യൂത്ത് കോൺഗ്രസ് നേതാവ് തണ്ടാശേരി വീട്ടിൽ ഷിബു ജോർജിന് (44) ഇനി താങ്ങും തണലുമായി ആലുവ സ്വദേശിനി പുത്തൻപുര സോണിയ തങ്കച്ചൻ (37) ഉണ്ടാകും. കഴിഞ്ഞ ദിവസമായിരുന്നു റജിസ്റ്റർ വിവാഹം.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ഷിബു 12 വർഷം മുൻപുണ്ടായ അപകടത്തെ തുടർന്നു ശരീരം തളർന്നു വീൽ ചെയറിൽ കഴിയുകയാണ്.
2009 ജനുവരി 30ന് അടൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ക്യാംപിൽ പങ്കെടുക്കവേ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു. കിടപ്പിലായതോടെ സജീവ രാഷ്ട്രീയം വിട്ടു. കെഎസ്‌യു പ്രവർത്തകനായിരിക്കെ ക്രൈസ്റ്റ് കോളജ് യൂണിയനിൽ ജനറൽ സെക്രട്ടറിയും സെന്റ് തോമസ് കോളജിൽ ചെയർമാനുമായിരുന്നു.
ഷിബുവിന്റെ ഏകാന്തജീവിതത്തെപ്പറ്റി സഹപാഠിയായിരുന്ന അഭിഭാഷകൻ 6 മാസം മുൻപ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ബ്യൂട്ടീഷ്യനായ സോണിയ ഇതു കണ്ട് ഷിബുവിനെ വിളിച്ചു വിവാഹ സമ്മതമറിയിക്കുകയായിരുന്നു. അവസ്ഥ കണ്ടശേഷം മതി തീരുമാനമെന്നു ഷിബു പറഞ്ഞതോടെ സോണിയ വീട്ടിലെത്തുകയും തീരുമാനം ഉറപ്പിക്കുകയുമായിരുന്നു.
വീൽചെയറിലെ ജീവിതം മുന്നോട്ടു നയിക്കാൻ സോണിയയെത്തിയതോടെ ഷിബുവിന്റെ മോഹങ്ങൾക്ക് വീണ്ടും ചിറകുകൾ; കോടതിയിൽ പോകണം, രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകണം.
English Summary: Shibu George and Sonia Thankachan marriage