കന്യാസ്ത്രീയുടെ അസ്വാഭാവിക മരണം: പരാതിയുമായി കുടുംബം
Mail This Article
ചേർത്തല ∙ അർത്തുങ്കൽ കാക്കരിയിൽ ജോൺ ഔസേഫിന്റെ മകൾ സിസ്റ്റർ മേരി മേഴ്‌സിയെ (31) പഞ്ചാബിലെ ജലന്തർ രൂപതയിലെ കോൺവന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം. കന്യാസ്ത്രീ ജീവനൊടുക്കിയെന്നാണ് സഭാ അധികൃതർ അറിയിച്ചതെന്നും എന്നാൽ അങ്ങനെ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ച് പിതാവ് ജോൺ ജോസഫ് കലക്ടർക്ക് പരാതി നൽകി. പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എന്നാൽ മരണമുണ്ടായ സാഹചര്യത്തെപ്പറ്റി കോൺവന്റിൽ നിന്ന് വിശദവിവരം കിട്ടിയിട്ടില്ലെന്നും മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കർമ്മിലിയാണ് സിസ്റ്റർ മേരി മേഴ്സിയുടെ അമ്മ. സഹോദരൻ: മാർട്ടിൻ ജലന്തറിലെ സാദിഖ് എന്ന സ്ഥലത്ത് ഔവർ ലേഡി ഓഫ് അസംപ്ഷൻ കോൺവന്റിൽ നാലുവർഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റർ മേരി മേഴ്സി.
29നു രാത്രി ഫോണിൽ വിളിച്ച് സന്തോഷത്തോടെ സംസാരിച്ചിരുന്നതായും രണ്ടിന് തന്റെ ജൻമദിനത്തിന് വീണ്ടും വിളിക്കാമെന്നു പറഞ്ഞിരുന്നുവെന്നും ജോൺ ഒൗസേഫ് പരാതിയിൽ ചൂണ്ടിക്കാട്ടി.
English Summary: Sister mary mercy found dead