ADVERTISEMENT

തൊടുപുഴ ∙ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫി കെ. ഇബ്രാഹിം (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇക്കാര്യത്തിൽ പൊലീസുകാർക്ക് ശ്രദ്ധക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

നവംബർ 30നു രാത്രി വൈകി തൊടുപുഴയിലെ ബാർ ഹോട്ടലിലെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനു സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് ഷാഫിയെ ഇന്നലെ രാവിലെ പൊലീസ് മണക്കാട് കവലയിൽ നിന്നു പിടികൂടിയത്. ലോക്കപ്പിലായിരുന്ന ഷാഫി കയ്യിട്ട് സെല്ലിന്റെ വാതിൽ തുറന്നു. സെൽ താഴിട്ടു പൂട്ടിയിരുന്നില്ല. പിൻവശത്തു കൂടി ഓടി സ്റ്റേഷന്റെ അരികിലുള്ള പുഴയിൽ ചാടുകയായിരുന്നെന്നു പൊലീസ് പറയുന്നു.

നീന്തൽ അറിയാവുന്ന ഷാഫി പുഴയിൽക്കൂടി അര കിലോമീറ്ററോളം നീന്തിയെന്നും പിന്നീട് കാണാതായെന്നും ദൃക്സാക്ഷികൾ പറയുന്നു. തൊടുപുഴയാറ്റിൽ ഈ ഭാഗത്തെ ചുഴിയിൽപെട്ടതാവാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

തൊടുപുഴയിലെ അഗ്നിരക്ഷാ സേനയിലെ സ്കൂബാ സംഘം മുല്ലപ്പെരിയാറിലേക്കു പോയിരുന്നതിനാൽ കല്ലൂർക്കാടിൽ നിന്നു സംഘമെത്തിയാണ് തിരച്ചിൽ നടത്തിയത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ താഴ്ത്തി പുഴയിലെ വെള്ളമൊഴുക്കു നിയന്ത്രിച്ച ശേഷമായിരുന്നു തിരച്ചിൽ. കഞ്ചാവു കടത്തൽ മോഷണം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഷാഫിയെന്ന് പൊലീസ് പറയുന്നു.

English Summary: Accused drowned to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com