അർച്ചനയ്ക്കും വിസ്മയയ്ക്കും എന്റെ മകളുടെ പ്രായമായിരുന്നു: വി.ഡി. സതീശൻ
Mail This Article
തൊടുപുഴ∙ ഇനിയൊരു മോഫിയ നമുക്കിടയിൽ ഉണ്ടാകരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൊടുപുഴ അൽ അസ്ഹർ കോളജിൽ ‘മകൾക്കൊപ്പം’ സ്ത്രീധന വിരുദ്ധ ക്യാംപെയ്നിന്റെ മൂന്നാംഘട്ടത്തിനു തുടക്കം കുറിച്ചു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മകൾക്കൊപ്പം ക്യാംപെയ്ൻ തുടങ്ങിയത് എന്റെ ‘സ്വാർഥത’ കൊണ്ടാണ്. കൊല്ലത്ത് ആത്മഹത്യ ചെയ്ത അർച്ചനയ്ക്ക് എന്റെ മകളുടെ പ്രായമാണ്. ആത്മഹത്യ ചെയ്ത വിസ്മയയ്ക്കും എന്റെ മകളുടെ പ്രായമായിരുന്നു. എന്റെ മകൾക്കു കൂടി വേണ്ടിയാണ് ഞാൻ ഈ ക്യാംപെയ്ൻ തുടങ്ങിയത്. കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും മനസ്സിൽ ഈ ക്യാംപെയ്ൻ എത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ അൽ അസ്ഹറിലെ നിയമ വിദ്യാർഥിനിയായിരുന്നു. ക്യാംപസിൽ നടന്ന ചടങ്ങിൽ മോഫിയയുടെ പിതാവ് ദിൽഷാദും പങ്കെടുത്തു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. രണ്ടാം ഘട്ടത്തിൽ കന്റോൺമെന്റ് ഹൗസിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുകയും സൗജന്യ നിയമസഹായത്തിന് അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്തു. നൂറുകണക്കിനു കോളുകളാണു ട്രോൾ ഫ്രീ നമ്പറിലേക്ക് എത്തിയത്. മിടുമിടുക്കരായ പെൺകുട്ടികൾക്കു പോലും ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടായതിനാലാണു മകൾക്കൊപ്പം ക്യാംപെയ്നിൽ മൂന്നാംഘട്ടം ക്യാംപസുകളിലേക്ക് എത്തിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
English Summary: Anti dowry campaign