അടിസ്ഥാന ശമ്പളം 81,800 രൂപ; കെഎഎസ് ശമ്പളത്തിനെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ
Mail This Article
തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെഎഎസ്) ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചതിനെതിരെ പ്രതിഷേധവുമായി അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർ. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്കു കത്തു നൽകി.
മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുൻപുതന്നെ സർക്കാർ ഇടപെട്ടു തീരുമാനം പിൻവലിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി.അശോകും സെക്രട്ടറി എം.ജി.രാജമാണിക്യവും ചേർന്നു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തതിനെക്കാൾ അധികമാണ് 81,800 എന്ന ശമ്പള സ്കെയിൽ. മാത്രമല്ല, കെഎ എസ് ഓഫിസർമാർ ഭാവിയിൽ ജില്ലകളിലും സംസ്ഥാനതലത്തിലും നിയമിതരാകുമ്പോൾ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാൾ ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിയും വരും.
ഇൗ അപാകത അധികാരശ്രേണിയിലും റിപ്പോർട്ടിങ്ങിലും വൈഷമ്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മിൽ താരതമ്യ പരിശോധനയ്ക്കു സർക്കാർ തയാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന ശമ്പളം കെഎഎസുകാർ വാങ്ങുന്നത് ജില്ലാതല ഭരണക്രമത്തിൽ വിഷമതകൾ സൃഷ്ടിക്കുമെന്നാണ് ഐപിഎസ് അസോസിയേഷൻ സെക്രട്ടറി ഹർഷിത അട്ടല്ലൂരി കത്തിൽ ചൂണ്ടിക്കാട്ടിയത്. ഇതേ കാരണം തന്നെയാണ് ഐഎഫ്എസ് അസോസിയേഷൻ നൽകിയ കത്തിലുമുള്ളത്.
English Summary: Civil service officers against KAS salary