ADVERTISEMENT

തിരുവല്ല ∙ സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ പി.ബി.സന്ദീപ് കുമാറിനെ (32) വീടിനു സമീപം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി 8ന് നെടുമ്പ്രം ഭാഗത്തുനിന്നു വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയായിരുന്നു ആക്രമണം. 3 ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ചാത്തങ്കരിമുക്കിന് സമീപം സന്ദീപിന്റെ ബൈക്കിനു കുറുകെ തടസ്സം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്ത്തിയ ശേഷം വടിവാൾ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  വെട്ടേറ്റ 11 പാടുകളുണ്ട്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു. പെരിങ്ങര പഞ്ചായത്ത് മുൻ അംഗമായിരുന്നു സന്ദീപ്. സുനിതയാണ് ഭാര്യ. 2 വയസ്സും 6 മാസവും പ്രായമുള്ള മക്കളുണ്ട്. 

സിപിഎമ്മിന്റെ വളർച്ചയിൽ കലിപൂണ്ട ബിജെപി പ്രവർത്തകർ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ ആരോപിച്ചു. സന്ദീപ് കുമാർ കൊല്ലപ്പെട്ടത് നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ആരോപിച്ചു. എന്നാൽ, കൊലപാതകവുമായി ബന്ധമില്ലെന്നുബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു. ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹർത്താൽ നടത്തുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി അറിയിച്ചു.

English Summary: CPM Leader Stabbed to Death at Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com