ADVERTISEMENT

തൃശൂർ ∙ കവടിയാർ കൊട്ടാരത്തിൽ നിന്നു മോഷണം പോയ തങ്കവിഗ്രഹമെന്ന പേരിൽ വ്യാജപുരാവസ്തു 20 കോടി രൂപയ്ക്കു വിൽക്കാനുള്ള ശ്രമത്തിനിടെ ഏഴംഗ തട്ടിപ്പു സംഘം നിഴൽ പൊലീസിന്റെ പിടിയിൽ. 

പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൽ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ടുകാവ് അനിഴം നിവാസിൽ ഗീതാറാണി (63), പത്തനംതിട്ട കളരിക്കൽ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കൽ വിഷ്ണുസദനം ഉണ്ണിക്കൃഷ്ണൻ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂർ പടിഞ്ഞാറേക്കോട്ട കറമ്പക്കാട്ടിൽ ജിജു (45), പുള്ള് തച്ചിലേത്ത് അനിൽകുമാർ (40) എന്നിവരാണു പിടിയിലായത്. 

നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നവകാശപ്പെട്ടു തട്ടിപ്പുകാർ കൊണ്ടുനടന്ന 20 കിലോ തൂക്കമുള്ള ഗണേശവിഗ്രഹം ഈയത്തിൽ സ്വർണം പൂശി നിർമിച്ചതാണെന്നു കണ്ടെത്തി. പാവറട്ടി പാടൂരിലെ വീട് കേന്ദ്രീകരിച്ചു വിഗ്രഹവിൽപന സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിഴൽ പൊലീസ് സംഘം വിരിച്ച വലയിലാണ് തട്ടിപ്പുകാർ കുടുങ്ങിയത്. 

സംശയം തോന്നാതിരിക്കാൻ വിഗ്രഹം തനിത്തങ്കത്തിൽ നിർമിച്ചതെന്നു സാക്ഷ്യപ്പെടുത്തുന്ന ഫൊറൻസിക് ലാബിന്റെ പരിശോധനാ റിപ്പോർട്ട്, പഴക്കം സാക്ഷ്യപ്പെടുത്തുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ്, കോടതിയിൽ നിന്നുള്ള വിടുതൽരേഖ തുടങ്ങിയവയും ഇവർ നിർമിച്ചെടുത്തു. 3 ആഡംബരക്കാറുകളും പ്രതികളിൽ നിന്നു പിടികൂടി. 

പേര് ബ്രഹ്മദത്തൻ നമ്പൂതിരി, പൊലീസ് വിരട്ടിയപ്പോൾ ഷാജി!

∙ വിഗ്രഹം യഥാർഥമെന്നു തെളിയിക്കാൻ പൂജാരിയെന്ന വ്യാജേനയാണു മൂന്നാംപ്രതി ഷാജിയെ പ്രതികൾ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിച്ചത്. ബ്രഹ്മദത്തൻ നമ്പൂതിരി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. അറസ്റ്റിലായ ശേഷം പൊല‍ീസിനോടും ഇതു തന്നെ ആവർത്തിച്ചു. എന്നാൽ, പൊലീസ് വിരട്ടിയപ്പോൾ ഷാജിയെന്നാണ് യഥാർഥ പേരെന്നു സത്യം പറഞ്ഞു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സാക്ഷ്യപത്രമെന്ന പേരിൽ വ്യാജരേഖ തയാറാക്കിയ പ്രതികൾ വിഗ്രഹത്തിന് അവകാശപ്പെട്ടത് നൂറ്റാണ്ടുകളുടെ പഴക്കം. എന്നാൽ, 5 വർഷം മുൻപ് ഈയത്തിൽ നിർമിച്ചതാണു വിഗ്രഹമെന്നു പ്രതികൾ തന്നെ സമ്മതിച്ചു.

English Summary: Seven people arrested in fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com