ADVERTISEMENT

കൊച്ചി ∙ മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ കൊല്ലപ്പെട്ട കേസിലൂടെ പുറത്തുവന്ന കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകൾ ക്രൈംബ്രാഞ്ച് പ്രത്യേക കേസുകളായി അന്വേഷിക്കും. വാഹനാപകടക്കേസും ലഹരിമരുന്നു കേസും (എഡിപിഎസ്) ഒരുമിച്ച് അന്വേഷിച്ചു കുറ്റപത്രം സമർപ്പിക്കുന്നതു പ്രതിഭാഗത്തിനു സഹായകരമാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

മോഡലുകളുടെ അപകടമരണത്തിനു വഴിയൊരുക്കിയ ഇടപെടലുകൾ നടത്തിയ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ മൊഴികളിലൂടെയാണു കൊച്ചിയിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്. സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്ലാറ്റ് അടക്കം ഇയാൾ ലഹരിമരുന്നു പാർട്ടികൾ സംഘടിപ്പിച്ച നഗരത്തിലെ മൂന്നു ഫ്ലാറ്റുകളിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. പാർട്ടി നടത്തിയ ഫ്ലാറ്റുകളുടെ പേരുകളും പങ്കെടുത്തവരുടെ വിശദാംശങ്ങളും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

സൈജുവിന്റെ പാർട്ടികളിൽ പങ്കെടുത്ത 7 യുവതികൾക്കും 10 യുവാക്കൾക്കും എതിരെ ലഹരിക്കേസുകൾ റജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിലുള്ള എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട‌്കൊച്ചി സ്റ്റേഷനുകളിലാണു കേസുള്ളത്. ഇടുക്കി വെള്ളത്തൂവൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലും ഒ‌ാരോ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഓരോ കേസിലും സൈജുവിനെ അന്വേഷണസംഘത്തിനു കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയും. 

കേസിലെ പല പ്രതികളും അവരുടെ മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിലാണ്. ഇവരെ പിടികൂടി ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിർദേശം. ചിലരുടെ ഒളിത്താവളങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്,  വൈകാതെ അറസ്റ്റുണ്ടാവും. സൈജുവിന്റെ മൊഴി പുറത്തുവന്നതു മുതലാണു പലരും ഒളിവിൽ പോയത്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പ്രതികളെ കണ്ടെത്താൻ കഴിയും.

സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്ലാറ്റ്, സലാഹുദീന്റെ ചിലവന്നൂരിലെ വാടക ഫ്ലാറ്റ്, സുനിലിന്റെ ഇടച്ചിറയിലെ ഫ്ലാറ്റ്, ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ, കാക്കനാട്ടെ സ്വകാര്യ ഹോട്ടൽ, വയനാട് റിസോർട്ട്, മാരാരിക്കുളത്തെ റിസോർട്ട്, മൂന്നാർ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടികൾ നടത്തിയതിന്റെ ദൃശ്യങ്ങൾ അടക്കം പൊലീസിനു സൈജുവിന്റെ ഫോണിൽ നിന്നു ലഭിച്ചിട്ടുണ്ട്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണു സൈജു ലഹരിമരുന്ന് എത്തിച്ചിരുന്നത്.

English Summary: Models Death Case: Police to Register Case Against More People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com