മുസ്‍ലിം ലീഗിന്റെ വഖഫ് സംരക്ഷണ സമ്മേളനം ഇന്ന്
Mail This Article
കോഴിക്കോട് ∙ വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മിഷനു വിട്ടതിൽ പ്രതിഷേധിച്ചു മുസ്‍ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയും സമ്മേളനവും ഇന്നു കോഴിക്കോട് കടപ്പുറത്തു നടത്തും. വിവിധ ജില്ലകളിൽ നിന്നെത്തുന്ന പ്രവർത്തകർ പങ്കെടുക്കും. വൈകിട്ട് 4നു മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലീഗ് തമിഴ്നാട് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനുമായ എം.അബ്ദുറഹ്മാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇടതുഭരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നീതി ലഭിക്കാത്ത സാഹചര്യമുണ്ടെന്നു ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വഖഫ് നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടതാണ് ഏറ്റവും ഒടുവിലുണ്ടായ നീതിനിഷേധം. ഈ സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടു പോകുന്നതെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
∙ ‘ശബരിമല വിഷയത്തിൽ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വഖഫ് പ്രശ്‌നത്തിൽ കാട്ടിയ മലക്കംമറിച്ചിൽ വിശ്വസനീയമല്ല. വഖഫ് ബോർഡിലെ നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ ഇപ്പോൾ സമുദായത്തെ തെറ്റിദ്ധരിപ്പിച്ചു നിയമം നടപ്പാക്കാനാണു ശ്രമിക്കുന്നത്. നിയമനം പിഎസ്‌സിക്ക് വിടാൻ വഖഫ് ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. പിഎസ്‌സി നിയമന തീരുമാനത്തിൽനിന്നു പിന്മാറിയതു സത്യസന്ധമെങ്കിൽ സർക്കാർ അതിൽ ഉറച്ചുനിൽക്കണം. അനുകൂല സാഹചര്യം വരുമ്പോൾ നിലപാട് മാറ്റരുത്.’ – കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്
English Summary: Muslim League Waqf protection conference