ADVERTISEMENT

കുട്ടനാട് ∙ കുട്ടനാട് മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ േമൽനോട്ടത്തിന് വീണ്ടും ഏകോപന സമിതി. കലക്ടർ ചെയർമാനായി അഞ്ചുമാസം മുമ്പ് ഏകോപന സമിതി രൂപീകരിച്ചിരുന്നു. പുതിയ മേൽനോട്ട സമിതിയുടെയും ചെയർമാൻ കലക്ടറാണ്. ജില്ലാ വികസന കമ്മിഷണർ കൺവീനർ, കുട്ടനാട് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ അംഗങ്ങളും.

കുട്ടനാടിന്റെ സമഗ്രവികസനവും തുറവൂർ, അരൂർ മേഖലകളിൽ വേലിയേറ്റം മൂലം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.  ഇന്നലെത്തെ യോഗത്തിലെ പല തീരുമാനങ്ങളും അഞ്ചു മാസം മുൻപ് ചേർന്ന യോഗത്തിലേതു തന്നെയാണ്. 

കുട്ടനാട്ടിൽ നിലവിൽ നടപ്പിലാക്കുന്ന 745 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പിന്റെ ചുമതല ജില്ലാതല സമിതിക്കായിരിക്കും. തോടുകൾ ആഴം കൂട്ടി സംരക്ഷിക്കുക, ബണ്ടുകൾ ബലപ്പെടുത്തുക, കനാലുകൾ നവീകരിക്കുക തുടങ്ങിയ പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ ആവിഷ്‌കരിക്കണം. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കാൻ നടപടിയെടുക്കണമെന്ന് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ ഒഴുക്ക് സുഗമമാക്കണം.  പുതിയ ഷട്ടർ ആവശ്യമാണോ എന്ന് ജലസേചന വകുപ്പ് പരിശോധിക്കണം. കുട്ടനാട്ടിലെ റോഡുകളുടെ ഉയരം കൂട്ടണം. കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

അഞ്ചുമാസം ‘വൈകിയോടുന്ന’ മന്ത്രിയോഗം

ആലപ്പുഴ ∙ കഴിഞ്ഞ ജൂണിൽ മാത്രം 11 ദിവസത്തിനിടെ 3 തവണയാണ് മന്ത്രിമാർ കുട്ടനാട് സന്ദർശിച്ചത്. ജൂലൈയിൽ മന്ത്രിതല യോഗം ചേർന്ന് കുട്ടനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പും നൽകിയിരുന്നു. കുട്ടനാട്ടിലെ വെള്ളത്തിൽ വരച്ച വര പോലെയായ ആ ഉറപ്പ്, അഞ്ചു മാസത്തിനു ശേഷം ഇന്നലെയാണ് നടപ്പായത്. മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും ജൂൺ 14ന് വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കുന്നതിന് അടിയന്തരയോഗം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ഒരാഴ്ചയ്ക്കുള്ളിൽ യോഗം ചേരുമെന്ന് ജൂൺ 21 ന് മന്ത്രി പി.പ്രസാദ് വീണ്ടും പ്രഖ്യാപിച്ചു.  

ജൂൺ 25 ന് മന്ത്രി റോഷി അഗസ്റ്റിൻ കുട്ടനാട് സന്ദർ‍ശിച്ചപ്പോൾ സമയം അൽപം കൂടി നീട്ടി, രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രിതല യോഗം നടക്കുമെന്ന് ഉറപ്പു നൽകി. അതിനു ശേഷം ഇന്നലെയാണ് മന്ത്രിതല യോഗം ചേർന്നത്.

Content Highlight: Kuttanadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com