ADVERTISEMENT

തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽപാതയ്ക്കെതിരായുള്ള യുഡിഎഫ് നിലപാടിലേക്കു വരുന്നതിന്റെ വ്യക്തമായ സൂചന നൽകി ശശി തരൂർ എംപി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു നൽകിയ കത്തിലാണ് ഈ നിലപാട് അറിയിച്ചത്. അതേസമയം, വിഷയത്തിൽ തരൂരിനു വിശദീകരണം നൽകാൻ കെപിസിസി കൂടുതൽ സമയം നൽകും. ഇപ്പോൾ യുഎസിലുള്ള തരൂർ 14നു തിരുവനന്തപുരത്തു മടങ്ങിയെത്തിയാലുടൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇരുവരും ഒരുമിച്ചു മാധ്യമങ്ങളെ കണ്ടു പൊതുനിലപാട് വിശദീകരിച്ചേക്കും. തരൂർ നേതൃത്വവുമായി ഫോണിൽ ആശയവിനിമയം നടത്തുന്നുണ്ട്.

പദ്ധതിക്കെതിരെ യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ താനും പങ്കുവയ്ക്കുന്നുവെന്നാണു സതീശനുള്ള കത്തിൽ തരൂർ വ്യക്തമാക്കിയത്. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവർ അനുഭവിക്കുന്ന പ്രയാസം, പ്രകൃതിക്ഷോഭങ്ങൾ പലതും സംഭവിച്ച കേരളത്തിൽ ഈ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, അധിക സാമ്പത്തികബാധ്യത എന്നിവയെല്ലാം കൂടുതൽ ചർച്ചയ്ക്കു വിധേയമാക്കേണ്ടതാണ്. വിശദമായ പദ്ധതി റിപ്പോർട്ട് പുറത്തുവിടണം. ഇക്കാര്യത്തിൽ ഒരു ഘട്ടത്തിലും താൻ സുചിന്തിതമായ നിലപാട് എടുത്തിട്ടില്ല. കുറച്ചുകൂടി സമയം വേണമെന്നു മാത്രമാണു പറഞ്ഞത്. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നേരത്തേ ലഭിച്ചിരുന്നെങ്കിൽ കൂടുതൽ പ്രയോജനപ്പെടുമായിരുന്നുവെന്നും തരൂർ കത്തിൽ അറിയിച്ചു.

പദ്ധതിക്കെതിരെ കേന്ദ്ര സർക്കാരിനു മുന്നിൽ ഒപ്പിടാതിരുന്നതിന്, വിശദാംശങ്ങൾ അറിയില്ലായിരുന്നു എന്ന ന്യായമാണു തരൂർ നൽകിയത്. തുടർന്നാണു യുഡിഎഫിന്റെ എതിർപ്പിന്റെ കാരണങ്ങൾ വ്യക്തമാക്കി സതീശൻ വിശദമായ കത്ത് അദ്ദേഹത്തിനു നൽകിയത്.

തിരക്കിട്ടു നിവേദനത്തിൽ ഒപ്പിടാൻ കഴിയില്ലെന്ന തരൂരിന്റെ നിലപാട് കോൺഗ്രസ് നേതൃത്വവും തള്ളുന്നില്ല. എന്നാൽ അതിനായി സമയം ലഭിച്ചില്ലെന്ന അദ്ദേഹത്തിന്റെ വാദത്തോടു യോജിപ്പില്ല. ഏതു സമയത്തും എല്ലാ വിവരങ്ങളും അദ്ദേഹത്തിനു ശേഖരിക്കാവുന്നതേയുള്ളൂ. അതല്ലെങ്കിൽ എത്തിച്ചുനൽകാൻ പാർട്ടി തയാറുമാണ്. 

അതേസമയം തരൂരിനെപ്പോലൊരു നേതാവ് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതിന്റെ പേരിൽ അച്ചടക്ക വാളുമായി ചാടിപ്പുറപ്പെടേണ്ട കാര്യമില്ലെന്നും നേതൃത്വം കരുതുന്നു. ഇക്കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെയോ കെ.മുരളീധരന്റെയോ സമീപനം നേതൃത്വത്തിനില്ല. ഇവരും തരൂരും തമ്മിൽ നേരത്തേ ഉള്ള അഭിപ്രായവ്യത്യാസങ്ങളുടെ തുടർച്ചയായിട്ടാണ് ഈ വാക്‌പോരുകളെ നേതൃത്വം കാണുന്നത്. എങ്കിലും തരൂർ പാർട്ടിക്കു വിധേയനായിരിക്കണമെന്നതിൽ സംശയമില്ല.

വേഗ റെയിലിന്റെ കാര്യത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായമുണ്ടെന്ന ആരോപണത്തിനു തരൂരിന്റെ നിലപാടുകൾ കാരണമായെന്ന അമർഷം നേതൃത്വത്തിനുണ്ട്. എൽഡിഎഫ് സർക്കാരിനെ അടിക്കടി പുകഴ്ത്തുന്നതിനോടും വിയോജിപ്പുണ്ട്. ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു തരൂരിനെ നിയോഗിക്കണമെന്ന വാദം ഒരു വിഭാഗം നേതാക്കളിൽ ശക്തമാണെങ്കിലും അനുകൂല തീരുമാനം നീളുകയാണ്.

English Summary: Silverline project: V.D Satheesan on Sashi tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com