ഗഗൻയാൻ പേടകം അറബിക്കടലിൽ തിരികെയിറക്കും
Mail This Article
തിരുവനന്തപുരം∙ ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം കഴിഞ്ഞ്, സഞ്ചാരികളെ വഹിച്ചുള്ള ഗഗൻയാൻ പേടകം അറബിക്കടലിൽ തിരികെയിറക്കും. താരതമ്യേന ശാന്തമായതുകൊണ്ടാണ് അറബിക്കടലിനു മുൻഗണന നൽകുന്നതെന്ന് മനോരമ ഇംഗ്ലിഷ് ഇയർ ബുക്കിൽ എഴുതിയ ലേഖനത്തിൽ ഐഎസ്ആർഒ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (എച്ച് എസ്എഫ്സി) ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ വെളിപ്പെടുത്തി. അടുത്ത വർഷമാണു ഗഗൻയാൻ ദൗത്യം.
ഏതെങ്കിലും കാരണവശാൽ അറബിക്കടലിൽ ഇറങ്ങാൻ കഴിയുന്നില്ലെങ്കിൽ ബംഗാൾ ഉൾക്കടലിലാകും പേടകം തിരിച്ചിറക്കുക. ഗഗൻയാനിന്റെ ആളില്ലാ പരീക്ഷണം ഈ വർഷം ആദ്യ പകുതിയിൽ നടക്കും.
ഇരട്ടഭിത്തിയുള്ള ക്രൂ മൊഡ്യൂൾ
8,000 കിലോഗ്രാം ഭാരമുള്ള പേടകത്തിനു രണ്ടു ഭാഗങ്ങളുണ്ട്: ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും. ക്രൂ മൊഡ്യൂളിന് ഇരട്ടഭിത്തിയാണ്. ഭൗമാന്തരീക്ഷത്തിൽ പേടകം തിരികെയെത്തുമ്പോഴുണ്ടാകുന്ന കനത്ത ചൂട് അതിജീവിക്കാൻ ലക്ഷ്യമിട്ടാണിത്.
ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ
ജിഎസ്എൽവി എംകെ3യുടെ പരിഷ്കരിച്ച പതിപ്പായ ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളാണ് ദൗത്യത്തിന് ഉപയോഗിക്കുക. തിരിച്ചിറങ്ങുന്ന പേടകത്തിന്റെ സ്ഥാനം കപ്പലിലുള്ള രക്ഷാദൗത്യസേനയ്ക്കു നിർണയിക്കാനാവും. രണ്ടു മണിക്കൂറിനകം യാത്രികരെ കപ്പലിലെത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തുക. അടിയന്തര സാഹചര്യത്തിൽ അവർക്കു 2 ദിവസത്തോളം പേടകത്തിൽത്തന്നെ കഴിയാനുമാകും.
തയാറെടുപ്പ്
ഗഗൻയാനിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരും റഷ്യയിൽ 15 മാസം പരിശീലനം പൂർത്തിയാക്കി. ബെംഗളൂരുവിലെ ആസ്ട്രോനോട്ട് ട്രെയിനിങ് ഫെസിലിറ്റിയിലാണ് തുടർ തയാറെടുപ്പുകൾ. എൻജിനീയറിങ്, മെഡിക്കൽ, സുരക്ഷാ പരിശീലനങ്ങൾക്കു പുറമേ ഭാരരഹിതാവസ്ഥയെ നേരിടുന്നതിനും സംഘാംഗങ്ങളെ പ്രാപ്തരാക്കും. അടിയന്തരമായി ദൗത്യം അവസാനിപ്പിക്കേണ്ടി വന്നാൽ പേടകം പതിക്കാൻ സാധ്യതയുള്ള സമുദ്രം, മഞ്ഞുപ്രദേശം, പർവതം, മരുഭൂമി എന്നിവിടങ്ങളിൽ അതിജീവനത്തിനുള്ള പരിശീലനവും നൽകുന്നുണ്ട്. അതിനാവശ്യമായ കിറ്റുകൾ രൂപപ്പെടുത്തിക്കഴിഞ്ഞുവെന്നും ലേഖനത്തിൽ പറയുന്നു.
Content Highlight: Gaganyaan