കുഴിയിൽ ബൈക്ക് വീണ് അപകടം: എൻജിനീയറെ മാറ്റി മന്ത്രിയുടെ ഉത്തരവ്
Mail This Article
കോഴിക്കോട് ∙ താമരശ്ശേരിയിൽ സംസ്ഥാനപാതയിൽ കലുങ്കു നിർമിക്കാനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. റോഡിന്റെ ചുമതലയുണ്ടായിരുന്ന കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയർ പി.എസ്.ആരതിയെ കണ്ണൂർ ഡിവിഷനിൽ നിന്നു മൂവാറ്റുപുഴ ഡിവിഷനിലേക്കു മാറ്റാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകി. കലുങ്ക് നിർമാണസ്ഥലത്ത് വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന കെഎസ്ടിപി പ്രോജക്ട് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കരാറുകാരനു നോട്ടിസും നൽകി. സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസും അന്വേഷണം നടത്തും.
ബുധനാഴ്ച രാത്രി 10നാണു താമരശ്ശേരി ചുങ്കം ജംക്ഷനിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ എകരൂൽ വള്ളിയോത്ത് കണ്ണോറക്കുഴിയിൽ അബ്ദുൽ റസാഖിന്റെ (56) തുടയെല്ലു തകർന്നത്. കലുങ്ക് നിർമാണസ്ഥലത്ത് വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡോ ഇല്ലാതെ, കമ്പിയിൽ വലിച്ചുകെട്ടിയ റിബൺ മാത്രമാണ് ഉണ്ടായിരുന്നത്.
English Summary : Minister Mohammed riyas rejected Executive Engineer's report in Thamarassery accident