പി.ടി.തോമസിന് എതിരെ എം.എം.മണി വീണ്ടും; ഇന്ദിരാഗാന്ധിക്കും വിമർശനം
Mail This Article
കട്ടപ്പന ∙ പി.ടി.തോമസിന് എതിരായ വിമർശനം ആവർത്തിച്ച് എം.എം.മണി എംഎൽഎ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും മണി വിമർശിച്ചു. രാജ്യത്തിന് ഒരുപാട് സേവനം ചെയ്തിട്ടുള്ള ഇന്ദിരാഗാന്ധി മരിച്ചപ്പോൾ സിപിഎമ്മും താനുമെല്ലാം അനുശോചനം രേഖപ്പെടുത്തി. എന്നാൽ ഗുണത്തോടൊപ്പം ഒരുപാട് ദ്രോഹവും ഇന്ദിരാഗാന്ധി ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥ കൊണ്ടുവന്നപ്പോൾ എത്രയായിരം ആളുകളാണ് മരിച്ചതെന്ന് ഒരു കണക്കുമില്ല. അതൊക്കെ പറഞ്ഞാലല്ലേ ചരിത്രം ചരിത്രമാകുകയുള്ളൂ എന്നും മണി പറഞ്ഞു.
ഉമ്മൻചാണ്ടിയും പി.ടി.തോമസും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ ഒരുപാട് ദ്രോഹം ചെയ്തു. ജയറാം രമേശും പി.ടി.തോമസുമെല്ലാം കൂടി കൊണ്ടുവന്ന മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഇടുക്കി ജില്ലയിൽ വോട്ട് ചെയ്ത എല്ലാവരെയും ദ്രോഹിക്കുന്നതായിരുന്നു. അതൊന്നും പറയാതെ പി.ടി.തോമസ് ദൈവമാണെന്നൊന്നും പറയാൻ കഴിയില്ലെന്നും മണി പറഞ്ഞു.
‘മരിച്ചു കഴിയുമ്പോൾ എം.എം.മണി ദൈവമായിരുന്നെന്നൊന്നും ആരും പറയേണ്ട. എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടെങ്കിൽ അതു പറഞ്ഞാൽ നന്ദി. ഞാൻ മോശമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതു പറഞ്ഞോളൂ’ – മണി കൂട്ടിച്ചേർത്തു.
English Summary: M.M. Mani against P.T. Thomas