കേരളത്തിൽ പടരുന്നത് ഡെൽറ്റ; ഒമിക്രോണിനെക്കാൾ അപകടകാരി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിൽ ഏറെപ്പേരെയും ബാധിക്കുന്നതു കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം. ഒമിക്രോൺ കാര്യമായി ബാധിച്ചിട്ടില്ല. വിദേശത്തുനിന്നെത്തിയവരിലും മറ്റുമായി ഇതുവരെ 421 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്.
ശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയയ്ക്കു കാരണമാകുകയും ചെയ്യുന്ന ഡെൽറ്റയാണ് ഒമിക്രോണിനെക്കാൾ അപകടകാരി. എന്നാൽ, ഒന്നാം ഡോസ് വാക്സിനേഷൻ 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും പൂർത്തിയായതിനാൽ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടില്ലെന്നാണ് വിലയിരുത്തൽ.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളാണ് ഇപ്പോഴത്തെ വ്യാപനത്തിനു വഴിവച്ചതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്നലെ സ്ഥിരീകരിച്ച 12,742 കേസുകളിൽ 11,327 പേർക്കും സമ്പർക്കത്തിലൂടെയാണു വൈറസ് ബാധ.
ആർടിപിസിആർ പരിശോധന കൊണ്ടു മാത്രം ഒമിക്രോൺ ബാധിതരെ പൂർണമായി കണ്ടെത്താനാകില്ല. ഒമിക്രോണിന്റെ ചെറിയ സാന്നിധ്യം പോലും തിരിച്ചറിയാനാകുന്ന ടാറ്റ മെഡിക്കൽസ് ആൻഡ് ഡയഗ്‌നോസ്റ്റിക്സിന്റെ ഒമിഷുവറിന് ഇന്നലെ ഐസിഎംആറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ ഇതു വാങ്ങുകയോ കേന്ദ്രം നൽകുകയോ ചെയ്യുന്നതു വരെ ആർടിപിസിആർ സംവിധാനത്തെ മാത്രം ആശ്രയിക്കണം.
English Summary: Covid Delta variant spreading in Kerala