ADVERTISEMENT

കടുത്തുരുത്തി ∙ അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ചതിനെത്തുടർന്ന് അവരുടെ ബന്ധുക്കളുമായുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. 

കൊലപാതകശ്രമക്കേസുകളിൽ പ്രതിയായ കാപ്പുന്തല പാലക്കുന്നേൽ സജി ഭാസ്കരൻ (50) ആണ് മരിച്ചത്. സജിയുടെ അയൽവാസി കാപ്പുന്തല നീരാളത്തിൽ ബേബിയുടെ ഭാര്യ മോളി (60), ബേബിയുടെ സഹോദരങ്ങളായ സി.സി. ജോൺ (60), സി.ജെ. രാജു (58) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സജിയും ബേബിയുടെ കുടുംബവുമായി ഏതാനും കാലമായി തർക്കമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ന് സജി, ബേബിയുടെ വീട്ടിലെത്തി. ബേബി വീട്ടിൽ ഇല്ലായിരുന്നു. വാതിൽ തുറന്ന മോളിയെ സജി ആക്രമിക്കുകയായിരുന്നു. പീഡ‍ിപ്പിക്കാനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. 

മോളിയുടെ കരച്ചിൽ കേട്ട് അയൽവാസി റീനയും ജോണും രാജുവും ഓടിയെത്തി. സജിയെ തടയാൻ ശ്രമിച്ച ജോണിനെയും രാജുവിനെയും സജി കുത്തി. എന്നാൽ സജിയെ ഇരുവരും ചേർന്നു കീഴ്പ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാർ സജിയെ മുറിയിൽ പൂട്ടിയിട്ടു. പരുക്കേറ്റ മൂവരെയും പൊലീസ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവശനിലയിലായിരുന്ന സജിയെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. 

സജിയുടെ ഭാര്യയും മൂന്നു കുഞ്ഞുങ്ങളും വർഷങ്ങൾക്കു മുൻപ്  വീടിനു സമീപം കുളത്തിൽ ചാടി ജീവനൊടുക്കിയിരുന്നു. ഇതിൽ സജി അയൽവാസികളെ സംശയിച്ച് ആക്രമിക്കുന്നതു പതിവായിരുന്നെന്നു പൊലീസ് പറ‍ഞ്ഞു. 

നാലു വർഷം മുൻപ് സജി അയൽവാസിയായ അജിത് കുമാറിനെ ആക്രമിച്ചിരുന്നു. നീരാളത്തിൽ ജോണിന്റെയും രാജുവിന്റെയും മറ്റൊരു സഹോദരനായ തോമസിനെ വാനിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നു.  ഈ കേസുകളിൽ പ്രതിയായ സജി ജാമ്യത്തിലിറങ്ങിയാണു വീണ്ടും കൊലപാതകശ്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു. 

ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ. തോമസ്, എസ്ഐമാരായ ബിബിൻ ചന്ദ്രൻ, ജയകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സജിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

English Summary: Accused in many cases dies in conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com