ADVERTISEMENT

കോട്ടയം ∙ വിധി കേട്ട ശേഷം കോടതി മുറിക്കുള്ളിൽനിന്നു പുറത്തിറങ്ങിയ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ബന്ധുക്കളെയും അഭിഭാഷകരെയു ചേർത്തു പിടിച്ചു. ‘‘ദൈവത്തിനു സ്തുതി’’ എന്ന ഒറ്റവാക്കിൽ പ്രതികരണം. ഇന്നലെ രാവിലെ ഒൻപതരയ്ക്കു കോട്ടയം ജില്ലാ കലക്ടറേറ്റ് വളപ്പിലെ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാധ്യമങ്ങളെ ഒഴിവാക്കി പിൻവാതിലിലൂടെയാണു ബിഷപ് ഫ്രാങ്കോ എത്തിയത്. സഹോദരൻ പീറ്റർ മുളയ്ക്കലും സഹോദരീ ഭർത്താക്കന്മാരായ ജോളി പൗലോസ്, ചാക്കോ പടിക്കല, മാർക്ക് പെരുമാടൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോടതി മുറിയിലെ ബെഞ്ചിൽ ബന്ധുക്കൾക്കൊപ്പം ബിഷപ് ഇരുന്നു.

കൃത്യം 11നു തന്നെ കോടതി കൂടുന്നെന്ന അറിയിപ്പുമായി മണി മുഴങ്ങി. കോടതിയിൽ എത്തിയ ജഡ്ജി ജി.ഗോപകുമാർ ആദ്യ കേസായിത്തന്നെ ബിഷപ് കേസ് വിളിച്ചു. കേസ് നമ്പർ 457/2019– ക്ലാർക്ക് കേസ് വിളിച്ചപ്പോൾ പ്രതിക്കൂട്ടിലേക്കു ബിഷപ് കയറി നിന്നു. 5 മിനിറ്റിനുള്ളിൽ കേസ് ഫയലുകൾ ഒപ്പിട്ട് നൽകിയ ജഡ്ജി ഒറ്റവരിയിൽ വിധി പറഞ്ഞു: ‘‘വെറുതേ വിട്ടിരിക്കുന്നു.’’ ക്ലാർക്ക് അത് ഏറ്റു പറഞ്ഞു.

ബിഷപ് കോടതി മുറിക്കു പുറത്തെത്തി. കലക്ടറേറ്റ് വളപ്പിലെ പ്രധാന കവാടത്തിനു സമീപത്തു നിർത്തിയിരുന്ന കാറിലേക്കു മാധ്യമ പ്രവർത്തകരുടെ നടുവിലൂടെ നടക്കുമ്പോൾ കാര്യമായ പ്രതികരണമില്ല. കാറിൽ കയറി കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിലേക്ക്. അവിടുത്തെ ചാപ്പലിൽ കുർബാന അർപ്പിച്ച ശേഷം പുറത്തിറങ്ങിയ ബിഷപ് ദൈവമുണ്ടെന്നും ദൈവത്തിന്റെ ശക്തിയെന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷനറിയാണു താനെന്നും അതിനു ദൈവം അവസരം തന്നെന്നും പ്രതികരിച്ചു. പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്നു ‍ജാതിമത ഭേദമന്യേ എല്ലാവർക്കും മനസ്സിലായി. ഫലമുള്ള മരത്തിൽ കല്ലെറിയും. അതിൽ അഭിമാനമേയുള്ളൂ. എല്ലാവരും തുടർന്നു പ്രാർഥിക്കുക, ദൈവത്തെ സ്തുതിക്കുക – ബിഷപ് പറഞ്ഞു. തുടർന്നു തൃശൂർ ജില്ലയിലെ മറ്റത്തെ കുടുംബവീട്ടിലേക്ക് അദ്ദേഹം പോയി. അവിടെ സെന്റ് തോമസ് ഫൊറോന പള്ളിയിൽ മാതാപിതാക്കളുടെ കല്ലറയിൽ പ്രാർഥിച്ചു.

English Summary: Bishop Franco Reaction After Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com