ADVERTISEMENT

തിരുവനന്തപുരം ∙ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന നിലയിൽ സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരെ ശരിയായ നിലപാടു ശക്തമായി സ്വീകരിക്കാൻ ചൈന തയാറാകുന്നില്ലെന്ന വിമർശനം സിപിഎമ്മിന് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയെക്കുറിച്ചു കോഴിക്കോട് പാർട്ടി കോൺഗ്രസ് നടത്തിയ ഈ നിരീക്ഷണത്തിലാണു സിപിഎം ഇപ്പോഴും നിൽക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള നടത്തിയ ചൈന സ്തുതി ചർച്ചയായിരിക്കെയാണ്, പാർട്ടിക്കു ചൈനയോടു വിയോജിപ്പുണ്ടെന്നു പിബി അംഗം കൂടിയായ പിണറായി ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരം ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിലാണു പിണറായി എസ്ആർപിയെ തിരുത്തിയത്. വിദ്യാഭ്യാസം, വീട്, ആരോഗ്യം എന്നീ കാര്യങ്ങളിലെല്ലാം മിനിമം നിലവാരം നിലനിർത്താൻ ചൈനയ്ക്കു കഴിയുന്നുണ്ട്. ഉൽപാദനം കൂട്ടാനും അതു നീതിയുക്തമായി വിതരണം ചെയ്യാനും അവർ ശ്രമിക്കുന്നുണ്ട്. 

19 കോടി ജനങ്ങളെ പട്ടിണിയിൽ നിന്നു കരകയറ്റുമെന്ന വാഗ്ദാനവും അവർ പാലിച്ചു. ലോകത്ത് ഇസ്‌ലാമിക തീവ്രവാദം രൂപപ്പെട്ടത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെയും ഇടപെടലിലൂടെയുമാണ്. അവരുടെ സൃഷ്ടിയായിരുന്നു ഈ തീവ്രവാദം. സോവിയറ്റ് യൂണിയനുമായി നല്ല ബന്ധം പുലർത്തിയ മധ്യേഷ്യയിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനാണു സാമ്രാജ്യത്വം ശ്രമിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാനെ പിന്തുണച്ച് അമേരിക്ക കൊടുംചതിയാണു കാണിച്ചതെന്നും പിണറായി പറഞ്ഞു.

∙ ‘അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്ക്കു മാത്രമേ കഴിയൂ. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണ്.’ – എസ്.രാമചന്ദ്രൻ പിള്ള കോട്ടയത്ത്

∙ ‘സ്വന്തം ദൗർബല്യങ്ങൾ ചൈന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അസമത്വത്തിന്റെയും അഴിമതിയുടെയും പ്രശ്നങ്ങൾ അലട്ടുന്നതായി ചൈനീസ് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.’ – പിണറായി വിജയൻ തിരുവനന്തപുരത്ത്

English Summary: CM Pinarayi Vijayan against S Ramachandran Pillai on pro-China statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com