ധീരജ് വധം: ഒരു പ്രതി കൂടി അറസ്റ്റിൽ
Mail This Article
ചെറുതോണി ∙ ധീരജ് വധക്കേസിൽ ഒരു പ്രതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മങ്കുവ തെള്ളിത്തോട് മല്ലപ്പിള്ളിൽ ജസിൻ ജോയിയെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ പിടികിട്ടാനുള്ള പ്രധാന പ്രതികളിൽ ഒരാളായ നിധിൻ ലൂക്കോസിനെ കടന്നുകളയാൻ സഹായിച്ചതിനാണു ജസിൻ ജോയി അറസ്റ്റിലായത്. നിധിനെ ഒളിവിൽ പോകാൻ സഹായിച്ച ശേഷം വസ്ത്രങ്ങളും മറ്റും നിധിന്റെ വീട്ടിലെത്തിക്കാൻ പോയപ്പോഴായിരുന്നു അറസ്റ്റ്. കേസിൽ ഇതോടെ ഏഴു പ്രതികളായി.
നിധിൻ ലൂക്കോസിനു പുറമേ, കെഎസ്‌യു നേതാവായ സോയി മോനും ഒളിവിലാണ്. വ്യാഴാഴ്ച പിടിയിലായ ടോണി തേക്കിലക്കാട്ട് (22), ജിതിൻ ഉപ്പുമാക്കൽ (22) എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. ഇവർ മൂന്നുപേരെയും ഇന്നലെ നാലിന് ഇടുക്കി മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്കു ശേഷം പൈനാവിൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി. മൂന്നു പേരെയും 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പ്രതികൾ ഉപയോഗിച്ച രണ്ടു കാറുകൾ, രണ്ടു സ്കൂട്ടറുകൾ, ഒരു ബൈക്ക് എന്നിവ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു കാർ കൂടി കണ്ടെടുക്കാനുണ്ടെന്നു ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറഞ്ഞു. അതേസമയം, ആദ്യം അറസ്റ്റിലായ പ്രധാന പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നതിന് കോടതി ഉത്തരവായി. ഇവരെ ഇന്നു പീരുമേട് സബ് ജയിലിൽ നിന്നു കസ്റ്റഡിയിൽ വാങ്ങും.
English Summary: Dheeraj murder case-follow up