വൈദ്യുതി ബോർഡ് ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നു
Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നു. നാലായിരത്തോളം ജീവനക്കാർക്കുള്ള ശമ്പളം കൂടി അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ബോർഡ് സമർപ്പിച്ച അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പ് നടത്തും.
20,000 കോടിയോളം രൂപയുടെ മൂലധന ആസ്തിയുള്ള വൈദ്യുതി ബോർഡ് അടുത്ത 5 വർഷം കൊണ്ട് 28,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നു വ്യക്തമാക്കുന്ന രേഖയാണു റഗുലേറ്ററി കമ്മിഷൻ മുൻപാകെ നൽകിയിരിക്കുന്നത്. ഇത്രയും തുക കണ്ടെത്തി മുതൽ മുടക്കുമെന്നുത് സംബന്ധിച്ച് വ്യക്തതയില്ല. മാത്രമല്ല, അത് വൈദ്യുതി ഉപയോക്താക്കൾക്ക് അധികഭാരമായി മാറുകയും ചെയ്യും.
വൈദ്യുതി ബോർഡിൽ 2009ൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് മാത്രമേ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുള്ളൂ. അതിനു ശേഷം ഉപയോക്താക്കളുടെ എണ്ണം വർധിക്കുകയും നാലായിരത്തോളം ജീവനക്കാരെ അധികം നിയമിക്കുകയും ചെയ്തു. ഇവർക്ക് നൽകുന്ന ശമ്പളം ബോർഡിന്റെ നഷ്ടത്തിൽ കാണിക്കുകയാണ് ചെയ്യുന്നത്. ഇവരെ കൂടി അംഗീകരിച്ചു ശമ്പളം അനുവദിച്ചു തരണമെന്ന ആവശ്യമാണ് കമ്മിഷൻ മുൻപാകെ ബോർഡ് ഉന്നയിച്ചിരിക്കുന്നത്.
ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നതു സംബന്ധിച്ച ഹിയറിങ് 25ന് 11 മണിക്ക് വിഡിയോ കോൺഫറൻസ് മുഖേന നടക്കും. താൽപര്യമുള്ളവർ 24ന് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മിഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം.
തപാൽ മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സെക്രട്ടറി, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെപിഎഫ്സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം - 695 010 എന്ന വിലാസത്തിൽ 28ന് വൈകിട്ട് 5 വരെ അഭിപ്രായങ്ങൾ സ്വീകരിക്കും. ബോർഡ് സമർപ്പിച്ച അപേക്ഷ www.erckerala.org യിൽ ലഭ്യമാണ്.
English Summary: KSEB employees number to be revised