ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകാർക്ക് 21 മുതൽ രണ്ടാഴ്ചത്തേക്കു പഠനം വീണ്ടും ഓൺലൈനിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇവർക്കു സ്കൂളിൽ ക്ലാസ് ഒഴിവാക്കുന്നത്. 10,11,12 ക്ലാസ് വിദ്യാർഥികൾക്കു സ്കൂളിലെത്താം. ഇവർക്കു സ്കൂളിൽ വാക്സീൻ നൽകാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്നു സൗകര്യമൊരുക്കും. സ്കൂളുകൾക്കുള്ള പ്രവർത്തന മാർഗരേഖ മറ്റന്നാൾ പുറത്തിറക്കും.

സർക്കാർ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും ഇന്നുമുതൽ പാലിക്കേണ്ട വിവിധ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. ഗർഭിണികളായ സർ‌ക്കാർ‌ ജീവനക്കാർക്കു വർക് ഫ്രം ഹോം തിരഞ്ഞെടുക്കാം. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ എല്ലാ ഔദ്യോഗിക പരിപാടികളും ഓൺലൈനിലാക്കണം.

മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20% കടക്കുന്ന ജില്ലകളിൽ വിവാഹ, മരണാനന്തര ചടങ്ങുകളിലെന്നപോലെ സാമൂഹിക, സാംസ്കാരിക, സാമുദായിക പരിപാടികളിലും 50 പേരേ പങ്കെടുക്കാവൂ. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുമതി വാങ്ങണം. 

ടിപിആർ 30% കടക്കുന്ന സ്ഥലങ്ങളിൽ‌ പൊതുപരിപാടികൾ അനുവദിക്കില്ല. ഷോപ്പിങ് മാളുകളിൽ 25 ചതുരശ്രയടിയിൽ ഒരാളെന്ന തോതിലേ ജനങ്ങളെ പ്രവേശിപ്പിക്കാവൂ. ഇതു ജില്ലാ ഭരണകൂടം ഉറപ്പു വരുത്തണം. എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപനയും പ്രോത്സാഹിപ്പിക്കണം.

സ്കൂളുകൾക്കുള്ള നിയന്ത്രണം തുടരണോയെന്നു ഫെബ്രുവരി രണ്ടാം വാരം തീരുമാനിക്കും. കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ വിദ്യാഭ്യാസ സ്ഥാപനം രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും അധികാരം നൽകി.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും കൂടുതലെന്ന് അവലോകന യോഗം വിലയിരുത്തി. ടിപിആർ ഉൾപ്പെടെയുള്ള  വിവരങ്ങൾ ആരോഗ്യ വകുപ്പ് ജാഗ്രതാ പോർട്ടലിലൂടെ പൊലീസ്, തദ്ദേശ, റവന്യു വകുപ്പുകൾക്കു ലഭ്യമാക്കും. ഇതനുസരിച്ചു ക്ലസ്റ്ററുകൾ കണ്ടെത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കലക്ടർമാർക്കു മുഖ്യമന്ത്രി നിർദേശം നൽകി. 

ശബരിമല യാത്ര മാറ്റാൻ അഭ്യർഥന

നാളെ മുതലുള്ള ശബരിമല ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്തവർക്ക്, യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർഥിച്ചു സന്ദേശം അയയ്ക്കും. 

English Summary: Schools to remain closed for classes 1-9 from January 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com