വിദേശപൗരൻ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം: സസ്പെൻഷനിലായ എസ്ഐയെ തിരിച്ചെടുത്തു
Mail This Article
കോവളം (തിരുവനന്തപുരം) ∙ പുതുവർഷത്തലേന്ന് പരിശോധനയെത്തുടർന്ന് വിദേശപൗരന് മദ്യം റോഡിൽ ഒഴുക്കിക്കളയേണ്ടിവന്ന സംഭവത്തിൽ സസ്പെൻഷനിലായ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ സർവീസിൽ തിരിച്ചെടുത്തു. പൂന്തുറ സ്റ്റേഷനിലേക്കു മാറ്റി നിയമിക്കും എന്നാണു വിവരം.
കഴിഞ്ഞ 31നു ബവ്കോയിൽ നിന്നു വാങ്ങിയ മദ്യവുമായി സ്കൂട്ടറിൽ പോയ വിദേശ പൗരനെ തടഞ്ഞ സംഭവം വിവാദമായതിനെ തുടർന്ന് പരിശോധനാസംഘത്തിലുണ്ടായിരുന്ന ഷാജിയെ ഡിജിപിയുടെ നിർദേശാനുസരണം സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവം വിനോദസഞ്ചാര മേഖലയ്ക്കു നാണക്കേടുണ്ടാക്കി എന്ന നിലയ്ക്കു മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി . എസ്ഐ അടക്കം മൂന്നു പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകുമെന്നും പറഞ്ഞിരുന്നു.
അതേ സമയം, താൻ നിയമം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നു കാണിച്ച് ഗ്രേഡ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. വിദേശ പൗരൻ വിനോദ സഞ്ചാരി അല്ലെന്നും 4 വർഷത്തിലേറെയായി കോവളത്തു താമസിക്കുന്ന ഇദ്ദേഹം താമസസ്ഥലത്തേക്കല്ല മദ്യവുമായി പോയതെന്നും ഉൾപ്പെടെ വിശദമാക്കുന്നതായിരുന്നു പൊലീസ് ഓഫിസ് അസോസിയേഷൻ മുഖേന നൽകിയ പരാതി.
English Summary: Suspension of Kovalam Grade SI Withdrawn