കന്യാസ്ത്രീയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ; 21 പോയിന്റുകൾ അക്കമിട്ടു നിരത്തി വിധിന്യായം
Mail This Article
കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു എന്നാരോപിച്ചു കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നു കോടതിയുടെ കണ്ടെത്തൽ. 21 പോയിന്റുകൾ അക്കമിട്ടു നിരത്തിയാണു കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വിധിയിൽ ചൂണ്ടിക്കാട്ടിയത്. അതിനാൽ ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാൻ കഴിയില്ലെന്നു വിധിന്യായത്തിലുണ്ട്. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമർപ്പിച്ച രേഖകൾ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നു.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ മൊഴിയിൽ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നൽകിയത്. ബിഷപ്പുമാർക്ക് അടക്കം ആദ്യം നൽകിയ പരാതിയിൽ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാൽ ശാരീരിക പീഡനം നടന്നെന്നു മൊഴി നൽകിയ തീയതികൾക്കു ശേഷമാണ് ഈ പരാതികൾ നൽകിയിരിക്കുന്നതെന്നു കണ്ടെത്തി.
മെഡിക്കൽ റിപ്പോർട്ടിലും തിരുത്തലുകൾ സംഭവിച്ചു. കന്യാസ്ത്രീയുടെ ഫോൺ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയും കോടതി പരിഗണനയിൽ എടുത്തു. പരാതി നൽകുന്നതിൽ വന്ന കാലതാമസം വിശദീകരിക്കാൻ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ഇതു സംബന്ധിച്ചു പ്രതിഭാഗം ഹാജരാക്കിയ ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂ സംബന്ധിച്ചും പരാമർശമുണ്ട്. ബിഷപ്പിനെതിരെ പരാതി നൽകിയപ്പോൾ കേസ് ഒത്തുതീർപ്പാക്കുന്നതിനല്ലേ ബിഷപ് ശ്രമിക്കൂവെന്ന ചോദ്യത്തെ മില്യൻ ഡോളർ ചോദ്യം എന്നു കോടതി വിശേഷിപ്പിച്ചു. 289 പേജുള്ളതാണു വിധിന്യായം.
English Summary: Bishop franco mulakkal case verdict details