ന്യൂഡൽഹി ∙ കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചെങ്കിലും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു സഭാപരമായ ചുമതലകൾ ഉടനെ തിരികെ ലഭിക്കില്ല. എതിർകക്ഷി അപ്പീൽ നൽകാനുള്ള സാധ്യതയും വിഷയത്തിൽ സഭ നടത്തുന്ന അന്വേഷണവും അതിനു കാരണമാണ്. കേസിന്റെ പശ്ചാത്തലത്തിലാണ് ബിഷപ് ഫ്രാങ്കോയെ ജലന്തർ രൂപതയുടെ ഭരണച്ചുമതലയിൽനിന്നു മാറ്റിനിർത്തിയത്.
സഭയുടെ ഭാഗത്തുനിന്നുള്ള അന്വേഷണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. പൊലീസ് – കോടതി നടപടികളുടെ പശ്ചാത്തലത്തിലാണ് സഭയുടെ അന്വേഷണം നിർത്തിവച്ചത്. സഭ നടപടിയെടുത്താൽ അതു കേസിനെ ബാധിക്കാമെന്നതും ഒരേസമയം സമാന്തരമായി രണ്ട് അന്വേഷണം ഉചിതമല്ലെന്നതും പരിഗണിച്ചു.
കോടതിവിധി ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായാലും അദ്ദേഹത്തെ ഏതെങ്കിലും രൂപതയുടെ ചുമതലയിൽ തുടരാൻ അനുവദിച്ചേക്കില്ലെന്ന് സഭാവൃത്തങ്ങൾ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ തീരുമാനത്തിന്റെയല്ല, സ്വന്തം അന്വേഷണത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സഭ തീരുമാനമെടുക്കുക.
Content Highlight: Bishop Franco Mulakkal