കോവിഡ് മൂന്നാം തരംഗ ഭീതിക്കിടെ ആശങ്കയായി മരുന്നുക്ഷാമം
Mail This Article
കണ്ണൂർ ∙ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചാൽ കേരളത്തിന്റെ ആരോഗ്യരംഗത്തിനു നേരിടാനാവില്ലെന്നു സൂചന. ആവശ്യത്തിനു മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ് സർക്കാർ ആശുപത്രികളിൽ.
കോവിഡ് പർച്ചേസുകളുടെ മറവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) നടത്തിയ വൻ ക്രമക്കേടുകൾ മൂലമാണ് കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഗുരുതര പ്രതിസന്ധി രൂപപ്പെട്ടത്. കോവിഡ് സമയത്തെ പർച്ചേസുകളുമായി ബന്ധപ്പെട്ടു നടന്ന ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നതിനെത്തുടർന്നു ഫയലുകളിൽ ഒപ്പിടാൻ ആരോഗ്യ വകുപ്പ് അധികൃതർ മടിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
തുടക്കമെന്നോണം വിലയേറിയ മോണോക്ലോനൽ, റെംഡിസിവിർ തുടങ്ങിയ കോവിഡ് മരുന്നുകൾക്ക് ജില്ലകളിൽ ക്ഷാമം നേരിട്ടു തുടങ്ങി. കോവിഡ് പോസിറ്റീവായി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് മരുന്നുക്ഷാമത്തിന്റെ ആദ്യ ഇര.
ജില്ലയിൽ കിട്ടാനില്ലാത്തതിനാൽ പുറത്തുനിന്ന് വരുത്തിയാണ് ശൈലജയ്ക്ക് മോണോക്ലോനൽ ആന്റിബോഡി മരുന്ന് നൽകിയത്. ശ്വാസകോശ, ഹൃദയരോഗങ്ങളുള്ളവർക്കും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ളവർക്കും കോവിഡ് മാരകമാകാതിരിക്കാൻ നൽകുന്നതാണ് മോണോക്ലോനൽ ആന്റിബോഡി.
സജ്‌ജീകരണങ്ങളും ആളുമില്ല
∙ കോവിഡ് ബ്രിഗേഡിന്റെ സേവനം അവസാനിപ്പിച്ചതും കോവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കും. ഇവരെ പുനർ നിയമിക്കാനും പദ്ധതിയില്ല. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ആശുപത്രികൾക്ക് കോവിഡ് പ്രതിരോധത്തിനായുള്ള പർച്ചേസുകൾ നടത്തി ബില്ല് സർക്കാരിനു കൊടുക്കാനുള്ള അവസരമുണ്ടായിരുന്നു.
വില കൂടിയ മരുന്നുകൾക്കെല്ലാം ക്ഷാമം
മോണോക്ലോണൽ ആന്റിബോഡി മരുന്ന്, വയലിന് 1.20 ലക്ഷം രൂപയാണു വില. ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ പ്രതിസന്ധി ഉന്നയിച്ചെങ്കിലും തീരുമാനം ആയിട്ടില്ല. പേപ്പട്ടി വിഷത്തിനുള്ള ആന്റി റാബീസ് സീറം, ഇൻട്രാഡെർമൽ റാബീസ് വാക്സീൻ എന്നിവ പല ജില്ലകളിലും കിട്ടാനില്ല.
English Summary: Shortage of medicine