ബിജെപിയുടെ വളർച്ച അവഗണിക്കരുത് എന്ന് പിണറായി വിജയൻ
Mail This Article
പാറശാല ∙ കോപ്പിയടി വിവാദം പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലേക്ക് ഉപയോഗിക്കപ്പെട്ടെന്നു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോപിക്കപ്പെട്ട പാർട്ടിയുടെ പങ്ക് പൊതുസമൂഹത്തിൽ നാണക്കേടായി മാറി. അതേസമയം ദത്ത്, തിരുവാതിര വിവാദങ്ങളെക്കുറിച്ചു മുഖ്യമന്ത്രി പരാമർശിച്ചില്ല.
ജില്ലയിൽ ബിജെപിയുടെ വളർച്ച അവഗണിക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. നഗരമേഖലയിലും വർക്കല, കിളിമാനൂർ, ആറ്റിങ്ങൽ മേഖലയിലും ബിജെപി കടന്നുകയറുന്നത് ചെറുക്കാൻ സാധിക്കണം. ഭരണത്തിൽ പാർട്ടി അനാവശ്യമായി ഇടപെടരുത്. ഓരോ പാർട്ടി അംഗവും തങ്ങളിൽ അർപ്പിതമായ കടമകൾ നിറവേറ്റണം. ഫെയ്സ്ബുക്കിൽ നിറഞ്ഞു നിൽക്കുന്നതല്ല സംഘടനാ പ്രവർത്തനം. സമൂഹ മാധ്യമങ്ങളെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയല്ല ഉപയോഗിക്കേണ്ടത്. വ്യക്തികൾക്കു പിന്നിൽ അണിനിരക്കുന്ന രീതി അനുവദിക്കാൻ കഴിയില്ല.
ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാൻ സാധിച്ചെങ്കിലും ചിലർ ഒറ്റപ്പെട്ട നീക്കങ്ങൾ ഇതിനെതിരെ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രി മടങ്ങിയ ശേഷമുള്ള ചർച്ചയിൽ അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പിനെതിരെ അടക്കം വിമർശനങ്ങളുണ്ടായി. ചർച്ച ഇന്നും തുടരും.
English Summary: Should not ignore bjp growth says pinarayi vijayan