സിൽവർ ലൈൻ: വെള്ളക്കെട്ടിലാണ് 3 സ്റ്റേഷനുകൾ കെട്ടേണ്ടതെന്ന് ഡിപിആർ
Mail This Article
തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന കൊല്ലം, കോട്ടയം, തൃശൂർ സ്റ്റേഷനുകൾ വെള്ളക്കെട്ടുള്ള ഭൂമിയിലാണെന്ന് വിശദ പദ്ധതി രേഖ(ഡിപിആർ). എന്നാൽ വെള്ളക്കെട്ടുള്ള ഇവിടെ എങ്ങനെ നിർമാണം നടത്തുമെന്നു ഡിപിആറിൽ വ്യക്തമല്ല.
7 സ്റ്റേഷനുകൾ സ്വകാര്യ ഭൂമിയിലായിരിക്കും. അതിനു മാത്രം 246 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും കൊല്ലത്ത് 24 ഹെക്ടറും കാസർകോട് 20 ഹെക്ടറും സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും പരാമർശമുണ്ട്.സിൽവർലൈൻ പദ്ധതി യാഥാർഥ്യമായി 47 വർഷമാകുമ്പോൾ ടിക്കറ്റ് വരുമാനത്തിലൂടെ 81.139 കോടി രൂപ വരുമാനം ലഭിക്കും. 2025 ൽ 22.76 കോടിയേ ലഭിക്കുകയുള്ളൂ. 2032 മുതൽ ഇത് കൂടും. 2061ൽ വരുമാനം 42.476 കോടിയാകുമെന്നും ഡിപിആറിൽ പറയുന്നു. 2025ൽ യാത്രക്കാരുടെ എണ്ണം 79,930 മാത്രമായിരിക്കും. എന്നാൽ 2052 ൽ 1,58,946 ആകും.
ഒരു ദിവസം 18 സർവീസുകളാണു നടത്തുക. ഒരു ട്രെയിനിൽ 675 യാത്രക്കാർ ഉണ്ടാകും. കഴക്കൂട്ടം, കൊല്ലം, പഴങ്ങനാട്, മൂരിയാട്, കാസർകോട് എന്നിവിടങ്ങളിൽ ട്രക്കുകൾ കയറ്റാനും ഇറക്കാനുമുള്ള റോ–റോ ഡിപ്പോകൾ സജ്ജമാക്കും.സ്വകാര്യ പങ്കാളിത്തത്തോടെ സ്പെഷൽ ട്രെയിനുകളും വിനോദ സഞ്ചാരികൾക്കായി ട്രെയിനുകളും ഓടിക്കും. പദ്ധതി നടപ്പാക്കുമ്പോൾ പൊളിക്കേണ്ട ഏതാണ്ട് 11,000 കെട്ടിടങ്ങളുടെ വിശദമായ കണക്കും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 620 പേജുള്ള സാധ്യതാ പഠനവും ഇതിലുണ്ട്. പദ്ധതി യാഥാർഥ്യമാകുമ്പോൾ കേരളത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്.
അര ലക്ഷം തൊഴിലവസരങ്ങൾ
പദ്ധതി നടപ്പാക്കുമ്പോൾ അരലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നു ഡിപിആർ പറയുന്നു. സിൽവർ ലൈനിൽ 4900 ജീവനക്കാർ ഉണ്ടാകും. സ്ഥിരം ജീവനക്കാർക്ക് 8 ലക്ഷം രൂപയാണു വാർഷിക ശമ്പള ഇനത്തിൽ ലഭിക്കുക. കൂടാതെ വാർഷിക വർധനയും ഉണ്ടാകുമെന്നും ഡിപിആറിൽ പറയുന്നു.
English Summary: Silverline DPR shows problems in railway station locations