‘ഒരുവർഷം കഴിഞ്ഞത് നരകത്തീയിൽ’; ആരോപണമുക്തരായി വയോധിക ദമ്പതികൾ
Mail This Article
കോവളം∙ പീഡനം സഹിക്കാനാകാതെ ഞാൻ പറഞ്ഞു: ഞങ്ങൾ തന്നെയാണ് അവളെ കൊന്നത്. അപ്പോൾ, എങ്ങനെ കൊന്നു എന്നു പറയണമെന്നായി. ഞാൻ എന്തു പറയാനാണ്.. തടി കൊണ്ടു തലയ്ക്കടിച്ചു എന്നു പറഞ്ഞു. ആ തടിക്കഷണം പൊലീസിനു വേണം. എന്റെ കൊച്ച് കിടന്നിരുന്ന കട്ടിലിന്റെ കാൽ എടുത്തോണ്ടു പോയി.. ഒരു കൊല്ലമായി ഞങ്ങൾ നരകിക്കുന്നു...
വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ 2 ദിവസം മുൻപ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകൻ ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോൾ ഇന്നലെ അവർ കുറ്റസമ്മതം നടത്തി: ഒരു വർഷം മുൻപ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 2021 ജനുവരി 14 നായിരുന്നു സംഭവം.
വയോധികരായ ദമ്പതികളുടെ വളർത്തു മകളായിരുന്നു ബാലിക. ഇവരുടെ വീടിനടുത്തു 4 വർഷം പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്നു. രക്ഷിതാക്കൾ തൊഴിലുറപ്പു ജോലിക്കു പോകുന്ന സമയത്തു ഷെഫീക് പലതവണ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു. വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോൾ ഷെഫീക് പ്രകോപിതനായി. റഫീക്ക ബാലികയുടെ മുടി കുത്തിപ്പിടിച്ചു ചുമരിൽ ഇടിച്ചെന്നും ഷെഫീക് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നുമാണു പൊലീസ് പറയുന്നത്.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അന്നു വൈകിട്ടു തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ രക്ഷിതാക്കൾക്കും ബന്ധുവിന്റെ മകനുമെതിരെയായിരുന്നു കോവളം പൊലീസിന്റെ അന്വേഷണം. എന്നാൽ തെളിവുകളുടെ അഭാവവും മൂലം അറസ്റ്റിലേക്കു കടന്നില്ല.
English Summary: New revelations from Vizhinjam murder culprits