ധീരജ് വധം: പ്രതിയെ റിമാൻഡ് ചെയ്തു
Mail This Article
ചെറുതോണി∙ ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഞായറാഴ്ച അറസ്റ്റിലായ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി കമ്പിളിക്കണ്ടം നന്നിക്കുന്നേൽ നിധിൻ ലൂക്കോസിനെ (24) കോടതി റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്ത ശേഷം ഇടുക്കി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. മുട്ടത്തെ ജില്ലാ കോടതിയിൽ ജഡ്ജി അവധിയിൽ ആയതിനാലാണ് പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും നിധിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്.
മറ്റു പ്രധാന പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പുമാക്കൽ എന്നിവർക്കൊപ്പം നാലാം പ്രതിയായ നിധിനെയും ഇന്ന് കസ്റ്റഡിയിൽ ലഭിക്കുമെന്ന് കരുതുന്നതായി അന്വേഷണ സംഘം പറഞ്ഞു. അതേസമയം ഒളിവിലുള്ള ആറാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സോയി മോൻ സണ്ണിയെക്കുറിച്ച് ഇന്നലെയും സൂചനകൾ ലഭിച്ചില്ല. പ്രാഥമിക പ്രതിപ്പട്ടികയിലുള്ള 6 പേർക്കു പുറമേ ഏതാനും പേർകൂടി കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight: Dheeraj Rajendran murder case