പൊലീസ് സ്റ്റേഷനിലേക്ക് പട്ടാപ്പകൽ പെട്രോൾ ബോംബേറ്; രണ്ടംഗസംഘം രക്ഷപ്പെട്ടു
Mail This Article
വെള്ളറട (തിരുവനന്തപുരം) ∙ ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്കു പട്ടാപ്പകൽ പെട്രോൾ ബോംബേറ്. ബൈക്കിലെത്തിയ 2 പേർ പെട്രോൾ നിറച്ച 2 കുപ്പികൾ എറിയുകയായിരുന്നു. ആദ്യം എറിഞ്ഞ കുപ്പിയിലെ തീ അണഞ്ഞുപോയതിനാൽ വലിയ ദുരന്തം ഒഴിവായി. ഒരെണ്ണം പൊട്ടിത്തെറിച്ചു. ആർക്കും പരുക്കില്ല. പരാതികളുമായി എത്തിയവരും മറ്റും സ്റ്റേഷനു മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ ചില്ലു തകർന്നു.
ഇന്നലെ രാവിലെ 11.30 ന് പട്രോളിങ് കഴിഞ്ഞ് ഇൻസ്പെക്ടർ തിരിച്ചെത്തിയ ഉടനെയായിരുന്നു ആക്രമണം. ബീയർ കുപ്പിയിൽ തിരിയിട്ട് പെട്രോൾ നിറച്ച് അടച്ചതായിരുന്നു രണ്ടെണ്ണവും. ബൈക്കിനു പിന്നിലിരുന്നയാൾ കുപ്പികൾ വലിച്ചെറിയുന്നതിനിടെ റോഡിൽ വീണെങ്കിലും ഉടൻ ചാടിയെണീറ്റ് ഓടി. പൊലീസ് പിന്തുടർന്നെങ്കിലും ഇരുവരും ബൈക്കിൽ കടന്നുകളഞ്ഞു.
ചെമ്പൂര് സ്കൂളിൽ വിദ്യാർഥിയെ പുറത്തു നിന്നെത്തിയവർ കത്തി കൊണ്ടു കുത്തിയതുമായി ബന്ധപ്പെട്ടു 2 പേരെ ചൊവ്വാഴ്ച ആര്യങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റു ചിലരെ പിടികൂടാനായി രാത്രിയിൽ വീടുകളിൽ പരിശോധനയും നടത്തി. ഇതായിരിക്കണം ആക്രമണ കാരണമെന്നു പൊലീസ് കരുതുന്നു.
English Summary: Petrol bomb attack on Police Station at Thiruvananthapuram