ധീരജ് വധം: കത്തി കണ്ടെത്താനായില്ല; പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചു
Mail This Article
തൊടുപുഴ ∙ ഇടുക്കി ഗവ. എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. കേസിലെ പ്രധാന തെളിവായ കത്തി പൊലീസിനു കണ്ടെത്താനായില്ല.
മൂന്നും നാലും അഞ്ചും പ്രതികളായ ടോണി ഏബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ് എന്നിവരെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്പി തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുന്നതിനായി പീരുമേട് സബ് ജയിലിലേക്ക് അയച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22 വരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്.
ഏഴാം പ്രതി കൊന്നത്തടി തെള്ളിത്തോട് ഭാഗത്ത് മുല്ലപ്പള്ളിൽ ജസിൻ ജോയി, എട്ടാം പ്രതി കട്ടപ്പന വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവർ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇരുവരും പീരുമേട് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനായി 28ലേക്ക് മാറ്റി.
കൊലക്കത്തി കണ്ടെത്താനുള്ള തിരച്ചിൽ ഇന്നലെയും തുടർന്നു. ഒന്നാം പ്രതി നിഖിൽ പൈലിയെ സംഭവസ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. തുടർന്ന് കലക്ടറേറ്റ് വളപ്പിലും തിരച്ചിൽ നടത്തി.
English Summary: Dheeraj Rajendran murder case investigation