വധഗൂഢാലോചനക്കേസിൽ ഹൈക്കോടതി: ദിലീപിനെ ചോദ്യം ചെയ്യാം
Mail This Article
കൊച്ചി ∙ നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ഇന്നു മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവു നൽകി. രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്നാണു ജസ്റ്റിസ് പി.ഗോപിനാഥ് നിർദേശിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ ഘട്ടത്തിൽ നിരസിച്ച കോടതി, ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ആവശ്യപ്പെട്ടു.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത്. കേസ് അന്നു പരിഗണിക്കും.
അന്വേഷണത്തിൽ ഇടപെടാൻ പ്രതികൾ ശ്രമിച്ചാൽ ഇപ്പോൾ നൽകിയ സംരക്ഷണം റദ്ദാക്കുമെന്നു കോടതി മുന്നറിയിപ്പ് നൽകി. ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് അഭിഭാഷകനു കോടതി നിർദേശം നൽകി. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ആലുവ സ്വദേശി ശരത്തിനെ ഇതുവരെ കേസിൽ പ്രതിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് ഈ ജാമ്യഹർജിയും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ചോദ്യംചെയ്യൽ കളമശേരിയിൽ
കൊച്ചി ∙ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും ദീലിപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യുക. ഒരുക്കങ്ങൾ രാത്രി തന്നെ പൂർത്തിയായി. ക്രൈംബ്രാഞ്ചിലെ ചോദ്യംചെയ്യൽ വിദഗ്ധരായ 3 പേരെ വിളിപ്പിച്ചിട്ടുണ്ട്. പ്രതികൾ നൽകുന്ന മൊഴികളിലെ വസ്തുതകൾ അപ്പപ്പോൾ പരിശോധിക്കാനുള്ള സംവിധാനവുമൊരുക്കും.
English Summary: Actress Attack Case: Dileep Anticipatory Bail Plea- Updates