ADVERTISEMENT

കൊച്ചി ∙ കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചു പാർട്ടി സമ്മേളനങ്ങളുമായി മുന്നോട്ടുപോയ സിപിഎമ്മിനു കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതലുള്ള പൊതുയോഗങ്ങൾക്ക് ഒരാഴ്ചത്തേക്ക് അനുമതി നൽകരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ, ഇന്നലെ ആരംഭിച്ച സിപിഎം കാസർകോട് ജില്ലാ ത്രിദിന സമ്മേളനം രാത്രിയോടെ അവസാനിപ്പിച്ചു. ഇന്നും നാളെയും നടക്കേണ്ട എല്ലാ പരിപാടികളും ഒഴിവാക്കി. കോടതി ഉത്തരവിനെത്തുടർന്നു പാർട്ടി സമ്മേളനം നിർത്തിവയ്ക്കേണ്ടി വരുന്നത് ആദ്യമാണ്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു സിപിഎം കാസർകോട് ജില്ലാ സമ്മേളനം നടത്തുന്നതു തടയാൻ ചീഫ് സെക്രട്ടറിക്കും മറ്റും നിർദേശം നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ച് കാസർകോട് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പിന്നീട് പിൻ‌വലിച്ചത് സിപിഎം ജില്ലാ സമ്മേളനം നടത്താനാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു. 

റിപ്പബ്ലിക്ദിന ആഘോഷങ്ങൾക്ക് 50 പേരായി നിജപ്പെടുത്തിയ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകതയെന്ന് ആരാഞ്ഞു. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കാസർകോട് ജില്ലാ സമ്മേളനത്തിൽ 150 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 185 പേരാണ് ഇന്നലെ പങ്കെടുത്തത്. തൃശൂർ ജില്ലാ സമ്മേളനത്തിൽ ഇന്നലെ 175 പേരായിരുന്നു പ്രതിനിധികൾ. 

നിയമപ്രകാരം എത്ര പേർ ?

ജില്ലകളെ എ, ബി, സി എന്നിങ്ങനെ തിരിച്ച് നിയന്ത്രണങ്ങൾ വ്യാഴാഴ്ച സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ സിപിഎം സമ്മേളനം ആരംഭിച്ച കാസർകോട്, തൃശൂർ ജില്ലകൾ ഈ 3 വിഭാഗത്തിലും ഇല്ല. അത്തരം ജില്ലകൾക്ക് ഇതുവരെ നിലവിലുള്ള നിയന്ത്രണം ബാധകം എന്നാണു സർക്കാർ വ്യക്തമാക്കിയത്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചടങ്ങുകൾക്ക് ഹാളിനുള്ളിൽ 75 പേരും തുറന്ന സ്ഥലത്തു 150 പേരും എന്നതാണു വ്യവസ്ഥ. 

തൃശൂരിൽ ഇന്നു നിർത്തും; ആലപ്പുഴ തീരുമാനം പിന്നീട്

തൃശൂർ ∙ സിപിഎം സമ്മേളനം തടഞ്ഞ ഹൈക്കോടതി വിധി തൃശൂർ ജില്ലാ സമ്മേളനത്തിനു ബാധകമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിധി കാസർകോട് സമ്മേളനത്തെക്കുറിച്ചാണ്. സിപിഎം വാദം കേൾക്കാതെയാണു കോടതി വിധി പറഞ്ഞത്. കോടതി വിധി മാനിക്കുന്നതുകൊണ്ടാണു കാസർകോട് സമ്മേളനം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. ഈ മാസം 28നു തുടങ്ങാനിരിക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തെക്കുറിച്ചു പിന്നീടു തീരുമാനിക്കും. 

കാസർകോട് കലക്ടർ അവധിയിൽ പോയി

കാസർകോട് ∙ സിപിഎം സമ്മേളന വിവാദത്തിനു പിന്നാലെ കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിച്ചു. കാരണം വ്യക്തിപരമെന്നാണു വിശദീകരണം. എഡിഎമ്മിനാണു പകരം ചുമതല. കാസർകോട് ജില്ലയിൽ പൊതുപരിപാടികൾ വിലക്കി കലക്ടർ വ്യാഴാഴ്ച ഉത്തരവു പുറപ്പെടുവിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിനകം പിൻവലിച്ചു. സിപിഎം ജില്ലാ സമ്മേളനം ഇന്നലെ ആരംഭിക്കാനിരിക്കുന്നതിനാൽ സമ്മർദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന് ആരോപണമുയർന്നിരുന്നു.

English Summary: Kerala High Court on CPM Conferences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com