കുതിരാൻ തുരങ്കത്തിലെ 104 ലൈറ്റുകൾ തകർത്തു പാഞ്ഞ ടിപ്പർ പിടിയിൽ
Mail This Article
തൃശൂർ ∙ പിൻഭാഗം ഉയർത്തിവച്ച നിലയിൽ കുതിരാൻ തുരങ്കത്തിലെത്തിയ ടിപ്പർ ലോറി തകർത്തത് 104 എൽഇഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചനകൾ പിന്തുടർന്നു ലോറി പൊലീസ് പിടികൂടി. വാണിയമ്പാറ കണ്ടത്തിൽ സജിയുടെ ഉടമസ്ഥതയിലുള്ളതാണു ലോറി. ഡ്രൈവർ ചുവന്നമണ്ണ് കുന്നുമ്മേൽ ജിനേഷിനെ (38) അറസ്റ്റ് ചെയ്തു. തുരങ്ക നിർമാണ ജോലികൾക്കായി ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ പിൻഭാഗം (ബക്കറ്റ്) മനപ്പൂർവം ഉയർത്തി തുരങ്കത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നെന്ന സൂചന പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജൂലൈ 31 നു തുറന്ന ഒന്നാം തുരങ്കത്തിന്റെ പാലക്കാടു ദിശയിലെ കവാടമുഖത്തു വ്യാഴം രാത്രി 8.50ന് ആണു സംഭവം. പാലക്കാടു ദിശയിൽ നിന്നെത്തിയ ടിപ്പർ ലോറി തുരങ്ക മേൽക്കൂരയിലെ എൽഇഡി പാനലിൽ തട്ടിയാണു നാശനഷ്ടം. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ടാം തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുത്ത വ്യാഴം രാത്രിയാണു സംഭവം.
തുരങ്കമുഖത്തെ സുരക്ഷാ ക്യാമറകളും സെൻസറുകളും തകർത്ത് ഉള്ളിലേക്കു കടന്ന ലോറി എൽഇഡി പാനൽ തകർത്ത് 90 മീറ്ററോളം മുന്നോട്ടു പോയി പിൻഭാഗം താഴ്ത്തി അതിവേഗം തൃശൂർ ദിശയിലേക്കു പോകുകയായിരുന്നു. തകർന്ന ലൈറ്റുകൾ നീക്കുകയും ബാക്കി ഭാഗത്തെ ലൈറ്റുകൾ തെളിയിക്കുകയും ചെയ്ത ശേഷമാണു ഗതാഗതം സ്വാഭാവിക നിലയിലായത്.
നാശനഷ്ടം പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നു കരുതുന്നതായി തുരങ്കത്തിലെ ഇലക്ട്രിക്കൽ െസക്ഷൻ പ്രൊജക്ട് മാനേജർ എം. മനോജ് കുമാർ പറഞ്ഞു. ഈ ലൈറ്റുകളും പാനലുകളും വിപണിയിൽ പെട്ടെന്നു കിട്ടുന്നതല്ലാത്തതിനാൽ നിർമാണ കമ്പനിക്ക് ഓർഡർ നൽകി ലഭിച്ചാലേ മാറ്റാനാകൂ.
സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലോറിയുടെ നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയാതിരുന്നതു പൊലീസിനു വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ലോറിയുടെ പിൻഭാഗത്തെ ദൃശ്യം പരിശോധിച്ചപ്പോഴാണ് ആദ്യ സൂചന ലഭിച്ചത്. പൊലീസും ദേശീയപാത അധികൃതരും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന സമയത്തും മറ്റും ലോറി ഉടമ സ്ഥലത്തുണ്ടായിരുന്നതായി സൂചനയുണ്ട്.
English Summary: Lorry in police custody which broke lights and camera in Kuthiran Tunnel