ADVERTISEMENT

തിരുവനന്തപുരം ∙ പഴങ്ങളിൽനിന്നു വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കുന്ന ‘ഫ്രൂട്ട് വൈൻ’ പദ്ധതി പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തും. ബവ്റിജസ് കോർപറേഷനാവും സംഭരണ–വിതരണാവകാശം. ഇതിനായി എക്സൈസ് വകുപ്പ് കരട് ചട്ടത്തിന്റെ പ്രാഥമിക രൂപം തയാറാക്കി. കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയെന്ന നിലയ്ക്കാണു സർക്കാർ ഫ്രൂട്ട് വൈൻ അവതരിപ്പിക്കുന്നത്. മദ്യ ഡിസ്റ്റിലറികൾക്ക് ലൈസൻസ് നൽകുന്ന മാതൃകയിൽ വൈനറികൾക്ക് ലൈസൻസ് നൽകും. 

പഴങ്ങളിൽ നിന്നുള്ള വൈനിനെക്കുറിച്ച് അബ്കാരി നിയമത്തിലോ എക്സൈസ് ചട്ടത്തിലോ പറയുന്നില്ല. ഈ സാഹചര്യത്തിലാണു ‘ഫ്രൂട്ട് വൈനി’ന്റെ നിർവചനം നിയമത്തിൽ ഉൾപ്പെടുത്തുന്നത്. ആരു സംഭരിക്കണം, ആർക്കെല്ലാം ലൈസൻസ് നൽകണം, എത്ര അളവ് കൈവശം വയ്ക്കാം, നികുതി ഘടന, ആൽക്കഹോളിന്റെ അനുപാതം തുടങ്ങിയ കാര്യങ്ങൾ സർക്കാരിന്റെ നയത്തിനു വിധേയമായി അന്തിമ ചട്ടത്തിൽ ഉൾപ്പെടുത്തും. 

wine-art

കാർഷിക സർവകലാശാലയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതിയാണു യാഥാർഥ്യത്തിലേക്കു നീങ്ങുന്നത്. കേരളത്തിൽ സുലഭമായുള്ള പൈനാപ്പിൾ, വാഴപ്പഴം, കശുമാങ്ങ, ജാതിക്കാത്തോട് എന്നിവയ്ക്കാണു മുൻഗണന. നിർമാണത്തിനു പൊതുസാങ്കേതികവിദ്യ കണ്ടെത്താൻ തിരുവനന്തപുരത്തെ സിഎസ്ഐആർ ലബോറട്ടറിയോടു സർക്കാർ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ ധനസഹായവും ഒരു വർഷത്തെ ഗവേഷണവും ആവശ്യമുണ്ടെന്നാണ് അവർ അറിയിച്ചത്. 

കമ്പനികൾ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ഉൽപന്നത്തിന്റെ കാര്യത്തിൽ പൊതുമാനദണ്ഡം ഏർപ്പെടുത്തുകയും ചെയ്താൽ മതിയെന്ന അഭിപ്രായവുമുണ്ട്. വൈൻ ഉൽപാദിപ്പിക്കാൻ ബവ്കോയും താൽപര്യം അറിയിച്ചിട്ടുണ്ട്. 

wine-grape

ഐടി മേഖലയിൽ പബ് വന്നേക്കും

ഐടി മേഖലയിൽ പബ്ബുകളും വൈൻ പാർലറുകളും അനുവദിക്കാൻ സർക്കാ‍ർ ആലോചിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പുതിയ മദ്യനയത്തിൽ ഇതും ഉൾപ്പെടുമെന്നാണു സൂചന. കേരളത്തിൽ വൈൻ ഉൽപാദനവും വിപണനവും സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഓൾ ഇന്ത്യ വൈൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ അധികൃതരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള അബ്കാരി നിയമപ്രകാരം ആൽക്കഹോൾ അടങ്ങിയ ഏത് ഉൽപന്നവും വീട്ടിൽ ഉൽപാദിപ്പിക്കുന്നതും വിൽക്കുന്നതും കുറ്റമാണ്. ഫ്രൂട്ട് വൈൻ മദ്യനയത്തിന്റെ ഭാഗമായാലും വീട്ടിലെ ഉൽപാദനം കുറ്റകരമാകും. 

English Summary: New liquor policy draft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com