പ്രതിഭാഗത്തിന് ദുരുദ്ദേശ്യമെന്ന് പൊലീസ്; അറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താമെന്ന് ശരത്ത്
Mail This Article
കൊച്ചി ∙ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരു പ്രതിഭാഗം കേസിലേക്കു വലിച്ചിഴയ്ക്കുന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസിൽ പുകമറ സൃഷ്ടിക്കാനും ചർച്ചകൾ വഴിതെറ്റിക്കാനുമാണു ശ്രമമെന്നാണ് ഈ ഘട്ടത്തിൽ അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപ് ആരോപിക്കുന്ന തരത്തിൽ കേസുമായി ഏതെങ്കിലും തരത്തിൽ ബിഷപ് ബന്ധപ്പെട്ടതിന്റെ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു തനിക്കു നേരിട്ട് അറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ തയാറാണെന്നു കേസിൽ സംശയനിഴലിലുള്ള വ്യവസായി എസ്. ശരത്ത്, സുഹൃത്ത് മുഖാന്തരം അന്വേഷണ സംഘത്തെ അറിയിച്ചു.
കേസിൽ ബാലചന്ദ്രകുമാറിനു ‘കണ്ടാൽ തിരിച്ചറിയാവുന്ന’ ആറാം പ്രതി ശരത്താണെന്ന വാർത്തകൾ പുറത്തുവന്നതോടെ ഒളിവിൽപോയ ശരത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
ദിലീപിനെ അടുത്ത സുഹൃത്തെന്ന നിലയിൽ നിയമസഹായം ലഭിക്കാൻ സഹായിക്കുക മാത്രമാണു ചെയ്തതെന്നും തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കൂട്ടു നിന്നിട്ടില്ലെന്നുമാണു ശരത്ത് സന്ദേശവാഹകൻ വഴി ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
English Summary: Ready to reveal everything: S Sarath