ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചവരുമായുള്ള പ്രാഥമികസമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജീവനക്കാർക്ക് അനുവദിച്ചിരുന്ന ഒരാഴ്ചത്തെ സ്പെഷൽ കാഷ്വൽ അവധി സർക്കാർ റദ്ദാക്കി. കഴിഞ്ഞ സെപ്റ്റംബർ 15 മുതൽ ലഭിച്ചിരുന്ന ആനുകൂല്യം എടുത്തുകളഞ്ഞതോടെ, ഇനി കോവിഡ് ബാധിതരുമായി ഇടപഴകിയാലും ജീവനക്കാർ ഓഫിസിൽ എത്തണം. അല്ലെങ്കിൽ സ്വയം അവധിയെടുത്ത് വീട്ടിലിരിക്കാം. 

കോവിഡ് ബാധിച്ചവർക്കുള്ള 7 ദിവസത്തെ സ്പെഷൽ കാഷ്വൽ അവധിയും ആശുപത്രിയിൽ ചികിത്സ  തേടേണ്ടി വരുന്ന ജീവനക്കാർക്ക് ചികിത്സാ കാലയളവ് മുഴുവൻ അനുവദിച്ചിട്ടുള്ള സ്പെഷൽ കാഷ്വൽ അവധിയും റദ്ദാക്കിയിട്ടില്ല. 

പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആണെങ്കിൽ ജീവനക്കാർ അത്  ഓഫിസിൽ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷിക്കുകയും സാമൂഹിക അകലം അടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും ഓഫിസിൽ പാലിക്കുകയും വേണമെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

രോഗലക്ഷണം ഉണ്ടായാൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കുകയും വേണം. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ വകുപ്പ് മേധാവിയുടെ അനുമതിയോടെ ഒരാഴ്ചത്തേക്കും മറ്റുള്ളവരുമായി പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടാൽ 3 മുതൽ 7 ദിവസം വരെയും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. 

കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ സംസ്ഥാനങ്ങൾക്കു കടുപ്പിക്കാമെങ്കിലും ഇളവ് അനുവദിക്കാൻ പാടില്ലെന്നിരിക്കെയാണ് സംസ്ഥാനം സ്പെഷൽ കാഷ്വൽ അവധി റദ്ദാക്കിയതെന്നു സർവീസ് സംഘടനകൾ  പരാതിപ്പെട്ടു.  പകരം വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുമില്ല. ഇത് സർക്കാർ ഓഫിസുകളിൽ കോവിഡ് വ്യാപിക്കാൻ ഇടയാക്കുമെന്നാണ് സംഘടനകളുടെ ആക്ഷേപം .

കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവരുമായ ജീവനക്കാർ 7 ദിവസം കഴിഞ്ഞു പരിശോധനയിൽ നെഗറ്റീവ് ആയാൽ ഓഫിസിൽ ഹാജരാകണമെന്നായിരുന്നു സെപ്റ്റംബർ 15ലെ ഉത്തരവ്. പരിശോധന നിർബന്ധമല്ലെന്നും രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ 7 ദിവസം കഴിഞ്ഞു ഹാരാകണമെന്നും പിന്നീടു തിരുത്തി. 

English Summary: No special leave for government employees 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com