ADVERTISEMENT

സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ചതിനു കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെ പ്രതിരോധിച്ച് വിവിധ എഴുത്തുകാർ രംഗത്തുവന്നു. പ്രതികരണങ്ങളിലൂടെ:

സാറ ജോസഫ്
സാറ ജോസഫ്

തെറി കൊണ്ടുവാ മൂടാനാകില്ല: സാറ ജോസഫ് (എഴുത്തുകാരി)

ജനാധിപത്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ടു വാ മൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല. സുഗതകുമാരി, അയ്യപ്പപ്പണിക്കർ, എം.ടി, വിഷ്ണുനാരായണൻ നമ്പൂതിരി, എം.കെ. പ്രസാദ് തുടങ്ങി ഒട്ടേറെപ്പേർ കക്ഷി രാഷ്ട്രീയ പാർട്ടി താൽപര്യത്തിനപ്പുറത്തു ശക്തമായ നിലപാടെടുത്ത് ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് സൈലന്റ്‌വാലിയെന്ന വനസമ്പത്തു  നിലനിൽക്കുന്നത്. വികസനമല്ല നിലനിൽപ്പാണ് പ്രധാനം.

k-satchidanandan-1248
കെ.സച്ചിദാനന്ദൻ.

എതിർശബ്ദമുയർന്നാൽ നേരിടാൻ ‘സൈന്യം’: സച്ചിദാനന്ദൻ (കവി) 

കേരളത്തിൽ ഇപ്പോൾ സംവാദത്തിന്റെ വഴികൾ പരസ്പര ശകാരത്തിന്റേതായി മാറിക്കഴിഞ്ഞിരിക്കുന്നു. എതിർക്കുന്നവരെ നേരിടാൻ ഇവിടെയൊരു സൈന്യം സദാ തയാറായി കാത്തിരിക്കുന്നു. എതിർശബ്ദങ്ങൾക്ക് ഉയരാൻ കഴിയാത്ത രീതിയിലുള്ള ചർച്ചകൾക്ക് ജനാധിപത്യപരമാകാൻ കഴിയില്ല. കാരണം ജനാധിപത്യത്തിന്റെ സവിശേഷത തന്നെ വിമതശബ്ദങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സാന്നിധ്യമാണ്. രാഷ്ട്രീയ അന്ധത, യഥാർഥ വികസനം, ഗാന്ധിജി പറഞ്ഞതു പോലെ, ഏറ്റവും അടിത്തട്ടിലെ മനുഷ്യർക്കു വേണ്ടിയുള്ളതാണ് എന്ന തിരിച്ചറിവില്ലായ്മ ഇവയാണ് പല ചെറുപ്പക്കാരെയും ഗൾഫ് മോഡൽ വികസനത്തെ അന്ധമായി പിന്തുണയ്ക്കുവാൻ പ്രേരിപ്പിക്കുന്നത്. 

ഉണ്ണി.ആർ
ഉണ്ണി.ആർ

ചോദ്യങ്ങളോട് സഹിഷ്ണുത ജനാധിപത്യ ശരി: ഉണ്ണി.ആർ (കഥാകൃത്ത്)

ഒരാൾ കവിയോ സാധാരണ പൗരനോ ആകട്ടെ ചില കാര്യങ്ങളോട് സംശയം തോന്നിയാൽ അതു ചോദിക്കുവാനുള്ള അവകാശം ജനാധിപത്യ രാജ്യത്ത് ഉണ്ടെന്നു വിശ്വസിക്കുന്നു. എന്റെ അറിവിൽ റഫീഖ് അഹമ്മദ് ഇടതുപക്ഷ ചിന്തകളോടു ചേർന്നു നിൽക്കുന്ന വ്യക്തിയാണ്. അങ്ങനെയൊരാൾ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ സഹിഷ്ണുതയോടെ അതിനെ കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുക എന്നതല്ലേ ജനാധിപത്യപരമായ ശരി?

സംവാദാത്മകതയിലാണ് ആരോഗ്യപരമായ സമൂഹം വേരുകൾ പടർത്തുക. എവിടെ അധികാരത്തിന്റെ നെറുകയിൽനിന്നു ശാസനകൾ പുറപ്പെടുന്നുവോ അവിടെ ഒരു സമൂഹം വേരറ്റു പതിക്കുകയാണു ചെയ്യുക.

anitha-thampi-1248

ഹിംസയുടെ മുഖങ്ങൾ വെളിച്ചത്തു വരട്ടെ: അനിത തമ്പി (കവി)

റഫീക്ക് അഹമ്മദ് സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ചതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്ന ആക്രമണസ്വഭാവമുള്ള പ്രതികരണം ഒരർഥത്തിൽ നല്ലതാണ് എന്നു കരുതണം. കാരണം ഇത്തരം സന്ദർഭങ്ങളാണ് പലയിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഹിംസയുടെ മുഖങ്ങളെ തുറന്നുകാട്ടുക. ഈ പരോക്ഷഹിംസയുടെ പടയാളികൾ ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല.

KG-Sankara-Pillai-1248
കെ.ജി.ശങ്കരപ്പിള്ള

ഒരു സാത്താനും ദൈവമായി മാറിയിട്ടില്ല: കെ.ജി.ശങ്കരപ്പിള്ള (കവി)

ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട സമയത്ത് ഞാൻ ‘വെട്ടുവഴി’ എന്ന പേരിലെഴുതിയ കവിതയുടെ പേരിൽ ഇടതുപക്ഷം എന്റെ മേൽ ചൊരിയാത്ത ശാപവാക്കുകളില്ല.

സ്റ്റാലിന്റെ കാലത്ത് റൈറ്റേഴ്സ് അസോസിയേഷന്റെ വിലക്കു കാരണം 18 വർഷത്തോളം കവിതയെഴുത്ത് വിലക്കപ്പെട്ട കവിയെ ഓർമ വരുന്നു. ഇവിടെ മിണ്ടാതിരുന്നാൽ കൊണ്ടുവരാവുന്ന സ്ഥാനങ്ങളും മറ്റു ഭാഗ്യങ്ങളും ഓർത്ത് മിണ്ടാതിരിക്കുന്ന ക്രാന്തദർശികളും ഉണ്ട്.

സിൽവർ ലൈൻ പദ്ധതി ആനമണ്ടത്തരമാണ്. കേരളത്തിന്റെ സംഹാരപദ്ധതിയാണിത്. ഇതു കേരളം നിരാകരിക്കും. ഇപ്പോൾ പറയിപ്പിക്കുന്ന അനുകൂലവാദങ്ങൾ ജനം അംഗീകരിക്കില്ല. എത്ര തിരുവാതിര കളിച്ചാലും ഇതു ജനം സമ്മതിക്കില്ല. ഒരു സാത്താനും ദൈവമായി മാറിയിട്ടില്ല.

English Summary: Statements in support of Rafeeq Ahamed who got cyber attack on K Rail poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com