ADVERTISEMENT

തിരുവനന്തപുരം ∙ അഴിമതിയോ ക്രമക്കേടോ കെടുകാര്യസ്ഥതയോ കാട്ടിയാൽ അവർക്കെതിരെ നിയമപരമായി നീങ്ങാൻ പൗരന് അവസരം നൽകുന്ന ഓരോ നിയമ സംവിധാനത്തിനു മേലും സംസ്ഥാന സർക്കാർ പിടിമുറുക്കുന്നു. ഒടുവിൽ ലോകായുക്തയ്ക്കു മേലും കൈവച്ചതോടെ, അഴിമതിക്കെതിരെ പോരാടുന്നവർക്ക് ഇനി കോടതി മാത്രം ശരണം. 

ചെറിയവർ കുടുങ്ങുകയും ഉന്നതർ രക്ഷപ്പെടുകയും ചെയ്യുന്നുവെന്നതാണു നമ്മുടെ അഴിമതിവിരുദ്ധ സംവിധാനങ്ങളെക്കുറിച്ചുള്ള പ്രധാന ആക്ഷേപം. എന്നാൽ ലോകായുക്തയുടെ കാര്യം നേരെ മറിച്ചാണ്. ലോകായുക്ത കുറ്റക്കാരായി പ്രഖ്യാപിച്ചാലും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്കും തദ്ദേശ ജനപ്രതിനിധികൾക്കുമെതിരെ സർക്കാർ പൊതുവേ നടപടി എടുക്കാറില്ല. നടപടി എടുത്തോയെന്നു ലോകായുക്ത പരിശോധിക്കാറുമില്ല. എന്നാൽ, മന്ത്രിമാർ അടക്കമുള്ള പ്രമുഖർക്കെതിരായ ലോകായുക്തയുടെ കണ്ടെത്തലുകൾ വിവാദമാകുന്നതോടെ അവർ ധാർമികത കണക്കിലെടുത്തു രാജിവയ്ക്കാനോ തിരുത്തൽ നടപടി സ്വീകരിക്കാനോ നിർബന്ധിതരാകും. 

സർക്കാരിന്റെ ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടുകൾ നിയമസഭയിൽ പ്രമേയം പാസാക്കിയാണ് ഒന്നാം പിണറായി സർക്കാർ അട്ടിമറിച്ചത്. സാധാരണ, ഇത്തരം കണ്ടെത്തലുകളിൽ വിജിലൻസ് അന്വേഷണമെങ്കിലും വരാറുള്ളതാണ്. പൊലീസ് സേനയിലെ ക്രമക്കേടുകളെക്കുറിച്ചും വെടിയുണ്ടകൾ കാണാതായതിനെക്കുറിച്ചുമുള്ള ഓഡിറ്റ് റിപ്പോർട്ട് ആകട്ടെ പൊലീസിനെക്കൊണ്ടു തന്നെ അന്വേഷിപ്പിച്ച് കെട്ടിപ്പൂട്ടി വച്ചു. 

ക്രമക്കേടുകൾ പുറത്തുകൊണ്ടു വരാനുള്ള ഏറ്റവും വലിയ ആയുധമായ വിവരാവകാശ നിയമവും എല്ലാ സർക്കാർ വകുപ്പുകളിലും അട്ടിമറിക്കപ്പെടുകയാണ്. സർക്കാരിനു കീഴിലെ വിജിലൻസ് വകുപ്പാകട്ടെ എല്ലാ കാലത്തും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്ന സേന ആയതിനാൽ സർക്കാരുമായി ചേർന്നു നിൽക്കുന്നവർക്കെതിരായ പരാതിയുമായി അവിടേക്കു പോകാൻ പലരും ധൈര്യപ്പെടാറില്ല. 

English Summary: Pinarayi Government deactivating all anti corruption maechanisms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com