ADVERTISEMENT

കൊച്ചി ∙ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് അഭ്യർഥിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്തു നൽകി. ലോകായുക്തയെ നിർജീവമാക്കുന്നതു മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസ് പരിഗണിക്കുന്നതിനാലാണെന്നും ആരോപിച്ചു. 

ലോകായുക്ത പദവിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിരുന്നവർക്കു പകരം ഇനി ഹൈക്കോടതി ജഡ്ജിയായാലും മതിയെന്നാണു സർക്കാർ തീരുമാനം. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയിൽ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് അംഗങ്ങൾ. എന്നാൽ, ഇത്രയും ഗൗരവമുള്ള ഭേദഗതി പ്രതിപക്ഷ നേതാവിനെ അറിയിച്ചില്ല. അടുത്തമാസം പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ, ധൃതി പിടിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നതു ദുരൂഹമാണെന്നും ആരോപിച്ചു.

ലോകായുക്ത: നേതാക്കൾ പറയുന്നു

∙ ‘ലോകായുക്തയുടെ ചിറകരിഞ്ഞു മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളിൽനിന്നു രക്ഷപ്പെടാൻ കാട്ടുന്ന വ്യഗ്രത ഞെട്ടിച്ചു. ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെത്തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചത്. ഇതു ജനാധിപത്യവിരുദ്ധമാണ്.’ – കെ.സുധാകരൻ (കെപിസിസി പ്രസിഡന്റ്)

∙ ‘ഭരണഘടനാ പ്രശ്നങ്ങൾ പരിശോധിച്ച് അഡ്വക്കറ്റ് ജനറൽ നേരത്തേ നൽകിയ നിയമോപദേശം കണക്കിലെടുത്താണു ലോകായുക്ത ഭേദഗതിക്കു സർക്കാർ തീരുമാനിച്ചത്. ലോകായുക്ത വിചാരിച്ചാൽ സർക്കാർ തന്നെ ഇല്ലാതാകാം എന്ന സ്ഥിതി ഒഴിവാക്കണം. വിധിയിൽ അപ്പീൽ പോകാനുള്ള വ്യവസ്ഥ ഇല്ലാത്തതാണ് ഭേദഗതിക്കു പ്രേരിപ്പിച്ചത്.’ – കോടിയേരി ബാലകൃഷ്ണൻ (സിപിഎം സെക്രട്ടറി)

∙ ‘അഴിമതിയിൽ കുടുങ്ങുമെന്ന് ഉറപ്പായ ഉന്നതരെ രക്ഷിക്കാനാണ് ലോകായുക്തയുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന ഓർഡിനൻസ് തിരക്കിട്ട് കൊണ്ടുവന്നത്. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നത് മന്ത്രി ആർ.ബിന്ദുവിനെതിരായും മുഖ്യമന്ത്രിക്കെതിരായും ഉള്ള പരാതികളിൽ കഴമ്പുള്ളതിനാലാണ്.’ – വി.മുരളീധരൻ (കേന്ദ്രമന്ത്രി)

∙ ‘ലോകായുക്തയിൽനിന്നു കനത്ത തിരിച്ചടി ഭയന്നാണു സർക്കാർ അതിന്റെ ചിറകരിയുന്നത്. സർക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. സിൽവർ ലൈൻ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയിൽ പരാതിയുണ്ട്. തിരിച്ചടി ഭയപ്പെട്ടാണ് ഭേദഗതി.’ – ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)

∙ ‘അടുത്ത മാസം നിയമസഭ ചേരാനിരിക്കെ ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാനുള്ള അടിയന്തര സാഹചര്യം വ്യക്തമാക്കണം. ഇതിലും ഭേദം ലോകായുക്തയെ പിരിച്ചുവിടുകയാണ്. ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുത്.’ – രമേശ് ചെന്നിത്തല (കോൺഗ്രസ് നേതാവ്)

∙ ‘ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കം അഴിമതിക്കെതിരെ രാജ്യം നേടിയ പുരോഗതിയിൽനിന്നുള്ള പിന്നോട്ടുപോക്കാണ്.’ – പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ് നേതാവ്)

∙ ‘സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണ്. സർക്കാരിന്റെ വലിയ ചില അഴിമതികൾ ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് തിരക്കിട്ട നീക്കത്തിന് കാരണം.  മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനം.’ – കെ.സുരേന്ദ്രൻ (ബിജെപി അധ്യക്ഷൻ)

English Summary: Opposition Leader VD Satheesan strongly opposes Govt ordinance on Lokayukta 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com