വിരമിച്ചവർക്ക് പ്രഫസർ പദവി: കാലിക്കറ്റ് വൈസ് ചാൻസലറോട് ഗവർണർ വിശദീകരണം തേടി
Mail This Article
തിരുവനന്തപുരം ∙ മന്ത്രി ആർ.ബിന്ദുവിനു മുൻകാല പ്രാബല്യത്തോടെ പ്രഫസർ പദവി ലഭിക്കുന്നതിനായി, വിരമിച്ച കോളജ് അധ്യാപകർക്കു കൂടി പ്രഫസർ പദവി അനുവദിക്കാൻ തീരുമാനിച്ചെന്ന ആരോപണത്തിൽ 7 ദിവസത്തിനകം വിശദീകരണം നൽകാൻ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറോട് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടു. സർക്കാരുമായുള്ള അഭിപ്രായഭിന്നത പരിഹരിച്ചശേഷം ചാൻസലറെന്ന നിലയിൽ ഗവർണർ തീരുമാനമെടുത്ത ഫയലുകളിൽ ഒന്നാണിത്. ഗവർണറുടെ കത്ത് ഇന്നത്തെ സിൻഡിക്കറ്റ് യോഗം പരിഗണിച്ചേക്കും.
യുജിസി ചട്ടങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ഗവർണർക്കു പരാതി നൽകിയത്. സർവീസിലുള്ളവരെ മാത്രമേ പ്രഫസർ പദവിക്കു പരിഗണിക്കാവൂ എന്ന വ്യവസ്ഥ, ഭേദഗതി കൂടാതെ നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. വിരമിച്ചവർക്കു പ്രഫസർ പദവി നൽകണമെന്ന ആവശ്യം കേരള സർവകലാശാല മുൻപു നിരാകരിച്ചിട്ടുമുണ്ട്. ചട്ടങ്ങൾ ലംഘിക്കാൻ സർക്കാരിനോ സർവകലാശാലയ്ക്കോ അധികാരമില്ല.
മന്ത്രി ബിന്ദു കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള തൃശൂർ കേരള വർമ കോളജിൽ ഇംഗ്ലിഷ് അധ്യാപിക ആയിരിക്കെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ചു. പ്രഫസർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതു വിവാദമായതിനെത്തുടർന്ന് പേരിനൊപ്പമുള്ള പ്രഫസർ ഒഴിവാക്കി സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.
English Summary: Governor seeks explanation from Calicut university VC on professorship to retired teachers including minister R. Bindu