അമ്മയും രണ്ടു മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
Mail This Article
താമരക്കുളം (ആലപ്പുഴ) ∙ അമ്മയെയും രണ്ടു മക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ കലമോൾ (34), മീനുമോൾ (32)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരൻപിള്ള (66) ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടുപേരുടെ മൃതദേഹങ്ങൾ കട്ടിലിലും ഒരാളുടെ മൃതദേഹം തറയിലുമായാണ് കണ്ടത്. മക്കളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും സാമ്പത്തിക പ്രയാസവും കാരണം പ്രസന്ന മക്കളോടൊപ്പം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കലമോളും മീനുമോളും മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കലമോൾക്ക് ശാരീരിക വെല്ലുവിളികളുമുണ്ടായിരുന്നു. മീനുമോൾ വിവാഹിതയായിരുന്നെങ്കിലും പിന്നീട് വിവാഹമോചിതയായി.
ഇന്നലെ രാവിലെ എട്ടരയോടെ ഇവർക്ക് ഭക്ഷണവുമായെത്തിയ, പ്രസന്നയുടെ സഹോദരി സുജാതയാണ് വീടിന്റെ മുന്നിലെ ജനാലച്ചില്ലുകൾ പുകപിടിച്ചു പൊട്ടിച്ചിതറിക്കിടക്കുന്നതു കണ്ടത്. സുജാതയുടെ നിലവിളി േകട്ട് നാട്ടുകാർ വീടിന്റെ വാതിൽ തള്ളിത്തുറന്നു നോക്കുമ്പോൾ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടത്.
കട്ടിലുകൾ പൂർണമായും കത്തിയമർന്നു. മുറിയിലുണ്ടായിരുന്ന ഫർണിച്ചറും കത്തിയ നിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകർന്നു. പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഫൊറൻസിക് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് രണ്ടിന് മോർച്ചറിയിലേക്ക് മാറ്റി.
English Summary: Mother and two daughters found dead in house