ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി: സർക്കാരിന്റെ വിശദീകരണം തേടി
Mail This Article
കൊച്ചി ∙ ആർഎസ്എസ് നേതാക്കൾ അടക്കമുള്ളവരുടെ, പൊലീസ് ശേഖരിച്ച രഹസ്യ വിവരങ്ങൾ ദേശവിരുദ്ധ ശക്തികൾക്കു ചോർത്തി നൽകിയെന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാർ നൽകിയ ഹർജിയാണു ജസ്റ്റിസ് കെ. ഹരിപാൽ പരിഗണിച്ചത്.
ഇടുക്കി കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.കെ. അനസിനെ ഇത്തരത്തിൽ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന കാരണത്താൽ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ എസ്ഡിപിഐ പ്രവർത്തകർക്ക് രഹസ്യവിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം. ഡേറ്റാ ബേസ് സൂക്ഷിക്കുന്നതിൽ പൊലീസിന്റെ തണുപ്പൻ മനോഭാവമാണ് ഇതു സൂചിപ്പിക്കുന്നത്. പൊലീസ് സംഭവം ഗൗരവമായി എടുത്തിട്ടില്ല.
ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തണം. ദേശവിരുദ്ധരുടെ പക്കൽ പൊലീസ് ഡേറ്റ ബേസ് എത്താത്ത രീതിയിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.