ADVERTISEMENT

തിരുവനന്തപുരം∙ അമ്പലമുക്കിലെ അലങ്കാര ചെടി വിൽപന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ള ആളാണെന്ന് പൊലീസ്. വിനീതയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വച്ച പണം ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കായി ഇയാൾ വിനിയോഗിച്ചെന്നും പൊലീസ് പറയുന്നു.  

പ്രതി ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരിയും എംബിഎക്കാരനുമാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.  ഓൺലൈൻ ട്രേഡിങ്ങിലും താൽപര്യമുണ്ടെന്നു ചോദ്യം ചെയ്യലിനിടെ രാജേന്ദ്രൻ പറഞ്ഞു. എന്നാൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും പൊലീസ് പറയുന്നു. 

മാല പണയം വച്ചു കിട്ടിയ 95,000 രൂപയിൽ 32,000 രൂപ ക്രിപ്റ്റോ കറൻസി ഇടപാടിനായാണ് ഉപയോഗിച്ചതെന്ന് രാജേന്ദ്രൻ പറഞ്ഞതായി പൊലീസ് പറഞ്ഞു. മികച്ച കുടുംബ പശ്ചാത്തലം തനിക്കുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. സഹോദരങ്ങളിൽ ഒരാൾ അധ്യാപികയും മറ്റൊരാൾ റേഷൻ ഡീലറുമാണെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, കൊലപാതക സമയത്ത് പ്രതി ഉപയോഗിച്ച വസ്ത്രം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വിനീതയെ കൊലപ്പെടുത്തി കവർന്ന 4 പവന്റെ സ്വർണമാല കന്യാകുമാരി അഞ്ചു ഗ്രാമത്തിലെ സ്വർണ പണയ സ്ഥാപനത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. പ്രതിയെ പല സ്ഥലങ്ങളിലായി സഞ്ചരിച്ച ഓട്ടോറിക്ഷകളിലെ ഡ്രൈവർമാരും ഹോട്ടലിൽ ഒപ്പം ജോലി ചെയ്തിരുന്നവരും തിരിച്ചറിഞ്ഞു. കോടതിയിൽ ഹാജരാക്കിയ രാജേന്ദ്രനെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

അമ്പലമുക്ക് ജംക്‌ഷനിൽ മറ്റൊരു സ്ത്രീയെ ആക്രമിക്കാനായി  പിന്തുടർന്ന പ്രതി പിന്നീട് വിനീതയെ കണ്ടതോടെ ലക്ഷ്യം മാറ്റുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.  

കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് കരിപ്പൂര് പറമ്പള്ളിക്കോണം കുന്നുംപുറത്തു വീട്ടിൽ വിനീത വിജയൻ (38) ഇവർ ജോലി നോക്കിയിരുന്ന അമ്പലമുക്ക്– കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻ ടെക് എന്ന സ്ഥാപനത്തിൽ കുത്തേറ്റു കൊല്ലപ്പെട്ടത്. 5 ദിവസങ്ങൾക്കു ശേഷമാണ് രാജേന്ദ്രൻ പിടിയിലായത്.

Content Highlight: Vineetha murder case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com