അമ്മയുടെ മുന്നിലിട്ട് പീഡനം: യുവതിക്കും സാക്ഷികൾക്കും ഭീഷണിയെന്നു പരാതി
Mail This Article
അരീക്കോട് (മലപ്പുറം) ∙ തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട്, മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം. വധഭീഷണിയുള്ളതായി യുവതി പറഞ്ഞതിനെത്തുടർന്ന് യുവതിയെയും അമ്മയെയും സാമൂഹിക സുരക്ഷാ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. പ്രതി കാവനൂർ സ്വദേശി ടി.വി.ശിഹാബിനെ (31) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
19നു പുലർച്ചെയായിരുന്നു സംഭവം. വാടക ക്വാർട്ടേഴ്സിൽ യുവതിയും അമ്മയും മാത്രമാണ് താമസം. ക്വാർട്ടേഴ്‌സിലുള്ളവരുടെ പരാതിയിലാണു പൊലീസ് സ്ഥലത്തെത്തിയത്. മൂന്നുമാസം മുൻപ് തറവാട്ടുവീട്ടിൽവച്ചും പീഡനത്തിനിരയായതായി യുവതി പൊലീസിനോടു പറഞ്ഞു. പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം പറഞ്ഞതോടെയാണു സംഭവത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്.
റിമാൻഡ് കാലാവധി കഴിഞ്ഞു പ്രതി പുറത്തിറങ്ങിയാൽ ജീവനു ഭീഷണിയാകുമെന്ന ആശങ്കയിലാണ് യുവതിയും സാക്ഷികളും. തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയമാണ് മകൾ. സ്ഥലത്തിന്റെ വിൽപനയ്ക്ക് ഇടനിലക്കാരനായാണ് പ്രതി ഇവരെ പരിചയപ്പെട്ടത്.
English Summary: Arrest in rape case